കേരളം

kerala

'മുഖ്യമന്ത്രിയുടെ അഴിമതിക്ക് കുടപിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരംതാഴ്‌ന്നു'; രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

By

Published : May 27, 2023, 9:17 PM IST

എഐ ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരത്തെ സിപിഎം വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തിലാണ് കെ സുധാകരന്‍റെ പ്രതികരണം

രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍  കെ സുധാകരന്‍റെ വിമര്‍ശനം  സിപിഎം തരംതാഴ്‌ന്നു  k sudhakaran against cpm and pinarayi vijayan  AI Camera controversy  k sudhakaran against cpm  എഐ ക്യാമറ പദ്ധതി  AI camera project
കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ബന്ധുവിന്‍റേയും അഴിമതിക്ക് കുടപിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരംതാഴ്‌ന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോടികളുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ച എഐ ക്യാമറ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് സിപിഎം വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് കെ സുധാകരന്‍ രംഗത്തെത്തിയത്.

സത്യത്തിന്‍റേയും നീതിയുടെയും സുതാര്യതയുടെയും പക്ഷത്താണ് സിപിഎം എങ്കില്‍ കോണ്‍ഗ്രസിനോടൊപ്പം സമരത്തില്‍ പങ്കാളികളാകണം. എഐ ക്യാമറ പദ്ധതി നടപ്പാക്കുന്നതിനു മുന്‍പ് തുറന്ന സംവാദത്തിന് സിപിഎമ്മിനെ വെല്ലുവിളിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു. വ്യക്തമായ ബോധവത്കരണം നടത്താതെയും ട്രാഫിക് സിഗ്‌നലുകള്‍ സ്ഥാപിക്കാതെയും വാഹന ഉടമകളെ ചതിച്ച് പിഴയടപ്പിക്കാന്‍ തിടുക്കത്തില്‍ സ്ഥാപിച്ച 726 എഐ ക്യാമറകളുടെ കുരുക്കില്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല വീഴാന്‍ പോവുന്നത്. അതില്‍ സിപിഎമ്മുകാരും ബിജെപിക്കാരും ഉള്‍പ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'പങ്ക് കിട്ടിയതുകൊണ്ടാണോ മിണ്ടാത്തത്':അന്യായമായി പിരിച്ചെടുക്കുന്ന കോടികള്‍ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യ കമ്പനികളിലേക്കാണ് പോവുന്നത്. ഇത് അഴിമതിയില്‍ മുങ്ങിക്കുളിച്ചതും ജനങ്ങളെ ബോധപൂര്‍വം ദ്രോഹിക്കുന്നതുമായ സംവിധാനം ആയതിനാലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ സാധാരണ സിപിഎമ്മുകാര്‍ ഉള്‍പ്പെടെ എല്ലാ ജനവിഭാഗവും കോണ്‍ഗ്രസിനൊപ്പമാണ്. എഐ ക്യാമറ പദ്ധതിക്കെതിരെ ബിജെപി ഒരക്ഷരം ഉരിയാടാത്തത് വെട്ടിപ്പില്‍ അവര്‍ക്ക് പങ്കുകിട്ടിയതുകൊണ്ടാണോ എന്നും സുധാകരന്‍ ചോദിച്ചു.

ALSO READ |'മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ ദുരന്തം' ; സ്റ്റാലിനെയും ഗെലോട്ടിനെയും കണ്ടുപഠിക്കണമെന്ന് കെ സുധാകരൻ

വ്യവസായ വകുപ്പ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സംഘടിപ്പിച്ച എഐ ക്യാമറ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് വച്ചാണ് അഴിമതി തെളിയിക്കാനായില്ലെന്നു സിപിഎം പെരുമ്പറ കൊട്ടുന്നത്. സിപിഎമ്മിന് അത്ര ആത്മവിശ്വാസമാണെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ്?. മുഖ്യമന്ത്രിക്ക് വാര്‍ത്താസമ്മേളനം നടത്തി സ്വയം പ്രതിരോധിക്കാന്‍ ധൈര്യമില്ല. എഐ ക്യാമറ പദ്ധതിയെ കോണ്‍ഗ്രസ് കണ്ണടച്ച് എതിര്‍ക്കുന്നില്ല. എന്നാല്‍, അതിലെ അഴിമതിയേയും തിടുക്കത്തിലുള്ള നടപ്പാക്കലിനെയും എതിര്‍ക്കുക തന്നെ ചെയ്യുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

'ജൂണ്‍ നാലിന് പ്രതിഷേധ സമരം സംഘടിപ്പിക്കും':ജനകീയ പ്രക്ഷോഭത്തോടൊപ്പം നിയമപോരാട്ടവും നടത്തി കെ റെയിലിന്‍റെ മഞ്ഞക്കുറ്റിയെ പായിച്ചതുപോലെ എഐ അഴിമതി ക്യാമറ പദ്ധതിയേയും നാടുകടത്തും. സാമ്പത്തിക പ്രതിന്ധിയില്‍ കഴിയുന്ന ജനങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തി വീണ്ടും പിഴിയാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. എഐ ക്യാമറ പദ്ധതി പ്രകാരം പിഴ ചുമത്തുന്ന ജൂണ്‍ നാലിന് സംസ്ഥാനത്തെ 726 ക്യാമറ കേന്ദ്രങ്ങളിലും ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധ സമരം നടത്തുമെന്ന് കെപിസിസി പ്രഖ്യാപിച്ചിരുന്നു.

ഇത് അപകടം കുറയ്‌ക്കുന്നതിനുള്ള നടപടിയാണെന്നും പദ്ധതിയില്‍ സര്‍ക്കാര്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും അഴിമതി നടന്നിട്ടില്ലെന്നുമായിരുന്നു കെപിസിസിയുടെ സമര പ്രഖ്യാപനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം. ഇതിനെതിരെയാണ് സുധാകരന്‍ രംഗത്ത് വന്നത്. കെ - റെയിലിന്‍റെ മഞ്ഞക്കുറ്റി കേരള ജനത പിഴുതെറിഞ്ഞപോലെ എഐ ക്യാമറയേയും ജനങ്ങളുടെ സഹായത്തോടെ എതിര്‍ക്കുമെന്ന് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details