കേരളം

kerala

ETV Bharat / state

'അഴിമതിയില്‍ ഡോക്‌ടറേറ്റ് മുഖ്യമന്ത്രിക്ക്' ; തീപിടിത്തങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

തുടർച്ചയായുണ്ടാകുന്ന തീപിടിത്തങ്ങള്‍ സർക്കാരിന്‍റെ അഴിമതി മറച്ച് പിടിക്കാൻ സൃഷ്‌ടിക്കുന്നതാണെന്ന് കെ സുധാകരൻ

corruption allegations against government  K Sudhakaran  K Sudhakaran criticized government  corruption  കെ സുധാകരന്‍  തീപിടിത്തം  K Sudhakaran about fire accident  കെ സുധാകരന്‍  അഴിമതി  തീപിടിത്തം  സിബിഐ  മുഖ്യമന്ത്രി
കെ സുധാകരൻ

By

Published : May 26, 2023, 8:50 PM IST

തിരുവനന്തപുരം : സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തങ്ങള്‍ ഉണ്ടാകുന്നത് ദുരൂഹമാണെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. അഴിമതിയുടെ സാന്നിധ്യമുള്ള ഇടങ്ങളില്‍ തീപിടിക്കുന്ന വിചിത്ര സാഹചര്യമാണ് കേരളത്തിലുള്ളത്. ബ്രഹ്മപുരത്തും സെക്രട്ടേറിയറ്റിലും ഒടുവില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍റെ രണ്ട് ഗോഡൗണുകളിലും തീ ഉയരുന്നത് തെളിവുകള്‍ ചുട്ടെരിക്കാനാണ്.

കൊവിഡ് കാലത്തെ കോടികളുടെ അഴിമതി ആരോപണത്തിന്‍റെ അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍റെ ഗോഡൗണില്‍ തീപിടിത്തം ഉണ്ടായത്. ഇനി അടുത്ത തീപിടിത്തം എഐ ക്യാമറയുമായി ബന്ധപ്പെട്ട് കോടികളുടെ കമ്മിഷന്‍ ഇടപാടിന് കളമൊരുക്കിയ കെല്‍ട്രോണിലാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. അഴിമതി ആരോപണം ഉയര്‍ന്ന ഇടങ്ങളിലെ തെളിവുകള്‍ തീപിടിത്തത്തില്‍ നിന്ന് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

അഴിമതിയില്‍ ഡോക്‌ടറേറ്റ് എടുത്ത മുഖ്യമന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗുണദോഷിക്കുന്നത് ഏറ്റവും വലിയ തമാശയാണ്. സര്‍ക്കാര്‍ നടപ്പാക്കിയ ഓരോ പദ്ധതിയിലും തട്ടിപ്പ് അരങ്ങേറുന്ന വിചിത്രമായ കാഴ്‌ചയാണ് കേരളത്തിലുള്ളത്. 'തമ്പ്രാനല്‍പ്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും' എന്നു പറഞ്ഞതുപോലെ സര്‍ക്കാര്‍ ജീവനക്കാര്‍ വെട്ടിപ്പ് നടത്താന്‍ മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ റോള്‍മോഡല്‍ മുഖ്യമന്ത്രിയാണ്.

ആറ് വര്‍ഷത്തിനിടെ 112 പേർ : അഴിമതി നിരോധന നിയമപ്രകാരം സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ അന്വേഷണം നടത്താന്‍ പാടില്ലെന്ന ഭേദഗതി 2018ല്‍ നടപ്പായതോടെ മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ ചാകരയാണിപ്പോള്‍. അതോടൊപ്പം അഴിമതിക്കെതിരെ പോരാടാനുള്ള സംവിധാനങ്ങളെ വന്ധീകരിക്കുകയും ചെയ്‌തു. കേരളത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത് വെറും 112 പേരാണ്.

ഒരു വര്‍ഷം കഷ്‌ടിച്ച് 18 പേര്‍. 2022ല്‍ വിജിലിന്‍സ് 47 കൈക്കൂലി കേസുകള്‍ മാത്രമാണ് പിടിച്ചത്. അതില്‍ എത്രയെണ്ണം ശിക്ഷിക്കപ്പെടുമെന്ന് കണ്ടറിയണം. അഴിമതിക്കെതിരെ ശക്തമായി പോരാടാനുള്ള സ്വതന്ത്ര സംവിധാനമായ ലോകായുക്തയെ കടിക്കാനോ കുരയ്‌ക്കാനോ ശക്തിയില്ലാത്ത കെട്ടുകാഴ്‌ചയാക്കി മാറ്റിയതും മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമതിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ സിപിഎം അതിനും മുകളിൽ അഴിമതിയുടെ കൊടിക്കൂറ പാറിച്ചു. തൊട്ടതിനും പിടിച്ചതിനുമെല്ലാം സഖാക്കള്‍ കൈമടക്കിന് പറന്നിറങ്ങി. പാര്‍ട്ടി ഓഫിസുകള്‍ ഡീലുകള്‍ നടത്തുന്ന ഇടമായി മാറി.

സര്‍ക്കാര്‍ ഓഫിസുകള്‍ ഇടപാടുകേന്ദ്രങ്ങളായി : പാര്‍ട്ടിയുടെയും യൂണിയനുകളുടേയും പിന്‍ബലവും ഒത്താശയും ഉള്ളതുകൊണ്ടാണ് ഒരു മറയുമില്ലാതെ സര്‍ക്കാര്‍ ഓഫിസുകള്‍ ഇടപാടുകേന്ദ്രങ്ങളായി മാറിയത്. ഇത്തരമൊരു സാഹചര്യത്തിലാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് പോലും ഒരു കോടി രൂപയുടെ അഴിമതി നടത്താന്‍ ധൈര്യപ്പെട്ടതെന്നും സുധാകരന്‍ പറഞ്ഞു. എഐ ക്യാമറ, കെ-ഫോണ്‍, ലൈഫ് മിഷന്‍ തുടങ്ങി വളരെ നാളുകളായി പുകയുന്ന അഴിമതികളുടെ കെട്ടുകണക്കിന് തെളിവുകള്‍ സഹിതം പുറത്ത് വരുമ്പോള്‍ ഒരക്ഷരം മിണ്ടാനാകാതെയിരിക്കുകയാണ് മുഖ്യമന്ത്രി.

സര്‍ക്കാരിന്‍റെ വാര്‍ഷികത്തിനെങ്കിലും തള്ളിമറിക്കാന്‍ മാധ്യമങ്ങളെ കാണുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ലെന്നത് മുഖ്യമന്ത്രി എത്രമാത്രം പ്രതിരോധത്തിലാണെന്ന് വ്യക്തമാക്കുന്നു. എഐ ക്യാമറ തട്ടിപ്പ് അന്വേഷിക്കാന്‍ നിയുക്തനായിരുന്ന വ്യവസായ സെക്രട്ടറി ആദ്യം സന്ദേഹിച്ചുനിന്നപ്പോള്‍ അദ്ദേഹത്തെ രണ്ടുതവണ ലാവണങ്ങള്‍ മാറ്റിയെങ്കിലും സര്‍ക്കാരിന് അനുകൂല റിപ്പോര്‍ട്ട് നൽകിയപ്പോള്‍ പഴയ ലാവണം തിരിച്ചുനൽകി. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ സര്‍ക്കാരെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ യാഥാര്‍ഥ്യം അറിയാവുന്നവര്‍ മൂക്കത്ത് വിരല്‍വയ്‌ക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

എഐ ക്യാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം :എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങുന്ന ജൂണ്‍ അഞ്ചിന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്‌ണന്‍ അറിയിച്ചു. വൈകുന്നേരം നാലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 അഴിമതി ക്യാമറകള്‍ക്ക് മുന്നിലും ധര്‍ണ സംഘടിപ്പിക്കും. എഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവ് സഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രത്യക്ഷസമരവുമായി രംഗത്ത് ഇറങ്ങുന്നതെന്നും രാധാകൃഷ്‌ണന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details