തിരുവനന്തപുരം:ഐഎഫ്‌എഫ്‌കെയിൽ 'നൻ പകൽ നേരത്ത് മയക്കം' എന്ന സിനിമ കാണാൻ വൻ തിരക്ക്. റിസർവേഷൻ സംവിധാനം ഫലപ്രദമല്ലെന്ന് പ്രതിനിധികളുടെ പരാതി. റിസർവേഷൻ ലഭിച്ചവർക്കും പ്രദർശനം കാണാൻ കഴിയാതായതോടെ പ്രതിഷേധക്കാർ തീയേറ്ററിന് മുൻപിൽ മുദ്രാവാക്യം വിളിക്കളുമായി ഒത്തുകൂടി. പൊലീസെത്തി പ്രതിഷേധക്കാരെ തിയേറ്ററിന് മുന്നിൽ നിന്നും തള്ളി പുറത്താക്കുകയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു.
റിസർവേഷൻ സംവിധാനം ഫലപ്രദമല്ല: ഐഎഫ്‌എഫ്‌കെയിൽ പ്രതിനിധികളുടെ മുദ്രാവാക്യം വിളികളും പ്രതിഷേധവും
നൻ പകൽ നേരത്ത് മയക്കത്തിന് കൂടുതൽ ഷോ കൂടി ഉൾപ്പെടുത്തണമെന്ന് പ്രതിനിധികള്‍
മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഉച്ചയ്‌ക്ക് ശേഷം 3:30ന് ആരംഭിച്ച ഷോയുടെ അൺ റിസേവ്‌ഡ് സീറ്റുകൾക്കായി രാവിലെ പത്തരയോടെ വലിയ ക്യു തന്നെ തിയേറ്ററിന് മുൻപിൽ രൂപപ്പെട്ടിരുന്നു. റിസർവേഷൻ തുടങ്ങി മിനുട്ടുകൾക്കുള്ളിൽ തന്നെ 'നൻ പകൽ നേരത്ത് മയക്കം' നൂറ് ശതമാനം റിസർവേഷൻ പൂർത്തിയായി. തുടർന്ന് മേളയുടെ സംഘാടകരിൽ ചിലർ ക്യൂവിൽ നിൽക്കുന്നവരോട് ഇത് പറഞ്ഞതോടെ ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി അജോയിയോട് പ്രതിനിധികള്‍ നേരിട്ട് പരാതിപ്പെടുകയായിരുന്നു.
നൻ പകൽ നേരത്ത് മയക്കത്തിന് കൂടുതൽ ഷോ കൂടി ഉൾപ്പെടുത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. റിസേർവേഷനായി വെബ്‌സൈറ്റിൽ പ്രവേശിക്കുന്നവർക്ക് പലപ്പോഴും സൈറ്റ് കൃത്യമായി ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ പരാതിപ്പെട്ടു. എന്നാൽ സൈറ്റിലെ അപാകത സി ഡിറ്റുമായി സംസാരിച്ച് പരിഹരിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.