കണിയാപുരത്ത് കടകളിലും മാർക്കറ്റിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി - കച്ചവടക്കാരില്‍ നിന്ന് പിഴ ഈടാക്കി
വിവിധ കച്ചവടക്കാരിൽ നിന്നായി 21,400 രൂപ പിഴ ഈടാക്കുകയും ചെയ്തു.
തിരുവനന്തപുരം: കണിയാപുരത്ത് വിവിധ കച്ചവട സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ പഴകിയതും വൃത്തിഹീനവുമായി ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തി. വിവിധ കച്ചവടക്കാരിൽ നിന്നായി 21,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. പുത്തൻതോപ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ ശശിയുടെ നേതൃത്വത്തിൽ അണ്ടൂർക്കോണം, പുതുക്കുറിച്ചി, മംഗലാപുരം, തോന്നയ്ക്കൽ എന്നീ ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ വിഭാഗം ജീവനക്കാർ അണ്ടൂർക്കോണം പഞ്ചായത്തിന്‍റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. കണിയാപുരം മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ മണൽ ഉപയോഗിച്ച് മത്സ്യം വിൽക്കുന്ന നിരവധി മത്സ്യ കച്ചവടക്കാരിൽ നിന്നും 200 രൂപ വീതം പിഴ ഈടാക്കി. മത്സ്യത്തോടൊപ്പം മണ്ണ് കലർത്തിയതിന് പിഴ രസീത് കൈപ്പറ്റാനും പിഴ നൽകാനും ചില മത്സ്യക്കച്ചവടക്കാർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിഴ ഈടാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
വെട്ടുറോഡ് അമൽ ഫുഡ്‌സിൽ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ കേക്ക് ഉണ്ടാക്കുന്ന പാത്രങ്ങൾ കണ്ടെത്തിയതിനും പായ്ക്കറ്റിന് പുറത്ത് ഉത്പാദന ഡേറ്റിൽ ക്രമക്കേട് കണ്ടെത്തിയതിനും 15,000 രൂപ പിഴ ഈടാക്കുകയും പ്രശ്നം പരിഹരിക്കുന്നതു വരെ കട അടച്ചു പൂട്ടാനും കർശന നിർദ്ദേശം നൽകി. കൂടാതെ സുൽത്താൻ സുലൈമാനി ദം ബിരിയാണി സെന്‍ററിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും 5,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ വിശ്വനാഥൻ, സാം വെല്ലിങ്ടൺ, ഷിബു, അഖിലേഷ്, പഞ്ചായത്ത് സെക്രട്ടറി അശോകൻ, സുശികുമാർ, ഹരി എന്നിവരും അണ്ടൂർക്കോണം പുതുക്കുറിച്ചി മംഗലപുരം എന്നീ സ്ഥലങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനയിൽ പങ്കെടുത്തു.