തിരുവനന്തപുരം :യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ കേരള വിസിയോട് വിശദീകരണം തേടി രാജ്‌ഭവന്‍. ചിന്തയുടെ പ്രബന്ധത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജ്‌ഭവന്‍റെ നടപടി. പ്രബന്ധത്തിനെതിരെ പരാതികളുണ്ടെന്നും ചില ഭാഗങ്ങള്‍ മറ്റ് പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയതാണെന്നും പരാതിയില്‍ പറയുന്നു.
മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് ചിന്ത ജെറോം സമര്‍പ്പിച്ച പ്രബന്ധം വിദഗ്‌ധ സമിതിയെ നിയമിച്ച് പുനപ്പരിശോധിക്കണമെന്നും മുന്‍ പ്രോ വിസി പിപി അജയകുമാറിന്‍റെ ഗൈഡ് ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും നിലവിലെ എച്ച്ആർഡിസി ഡയറക്‌ടര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കണമെന്നും പരാതിയില്‍ പറയുന്നു. പിഎച്ച്ഡി നൽകിയതിലുണ്ടായ ക്രമക്കേടുകൾക്ക് ഗവേഷക ഗൈഡ് ആയിരുന്ന മുൻ പ്രോ വിസി, മുൻ വിസി എന്നിവര്‍ ഉൾപ്പടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണ്. അതിനാല്‍ ചാൻസലർ എന്ന നിലയിൽ ഗവർണർ ഈ ക്രമക്കേടുകൾ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയില്‍ പറയുന്നു.