തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസാക്കുന്നതിന് ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പാളി. സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടാം വട്ടവും അനുമതി നിഷേധിച്ചു.
കാർഷിക ബില്ലിനെതിരെ പ്രമേയം; നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവർണർ - നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവർണർ
സഭാ സമ്മേളനം വിളിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ ആദ്യം നല്‍കിയ അപേക്ഷയില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും പിന്നാലെ സഭാ സമ്മളനത്തിന് അനുമതി നിഷേധിക്കുകയുമായിരുന്നു
![കാർഷിക ബില്ലിനെതിരെ പ്രമേയം; നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവർണർ governor denied nod for assembly special session കാർഷിക ബില്ലിനെതിരെ പ്രമേയം നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവർണർ assembly special session](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9969737-thumbnail-3x2-aa.jpg)
കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭ ചേരാനുള്ള അപേക്ഷ ഗവര്‍ണര്‍ തള്ളുന്നത്. സഭാ സമ്മേളനം വിളിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ ആദ്യം നല്‍കിയ അപേക്ഷയില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും പിന്നാലെ സഭാ സമ്മളനത്തിന് അനുമതി നിഷേധിക്കുകയുമായിരുന്നു. സഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. ഇതിനു പിന്നാലെ അനുമതി ആവശ്യപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വീണ്ടും ഗവര്‍ണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷയും ഗവര്‍ണര്‍ തള്ളി.
ഗവര്‍ണര്‍ വിശദീകരണമാവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഗവര്‍ണറെ നേരിട്ട് കണ്ടു വിശദീകരണത്തിന് അനുവാദം തേടിയെങ്കിലും രാജ്ഭവന്‍ അനുമതി നിഷേധിച്ചു. ഇപ്പോള്‍ നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യം എന്താണെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോടാരാഞ്ഞത്. ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കുന്ന നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കുന്നത് ഭരണ ഘടനാവിരുദ്ധമാണെന്ന നിലപാട് ഗവര്‍ണര്‍ നേരത്തേ പരസ്യമാക്കിയിരുന്നു. മുമ്പ് കേന്ദ്രം പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രത്യക സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കിയ നടപടി ഭരണ ഘടനാ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചിരുന്നു.