തിരുവനന്തപുരം: യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തിന്‍റെ പേരില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് തടസമുണ്ടാകാതിരിക്കാൻ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങുന്നതോടുകൂടി ഓര്‍ഡിനന്‍സ് ഉത്തരവാകും. മൃതദേഹങ്ങള്‍ അതത് ഇടവകകളില്‍ സംസ്‌കരിക്കുന്നതിനാണ് സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവന്നത്. ഓര്‍ഡിനന്‍സ് തള്ളണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടിരുന്നു.
യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം; ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം - തിരുവനന്തപുരം
സഭാതര്‍ക്കത്തിന്‍റെ പേരില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് തടസമുണ്ടാകാതിരിക്കാൻ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനാണ് ഗവര്‍ണറുടെ അംഗീകാരം.

ഓര്‍ത്തഡോക്സ് -യാക്കോബായ വിഭാഗത്തില്‍ പെട്ട വ്യക്തി മരണപ്പെട്ടാല്‍ ആ വ്യക്തിയുടെ ഇടവകയില്‍ തന്നെ സംസ്‌കാരം നടത്താം. സംസ്‌കാരത്തിന് മുന്‍പുള്ള ചടങ്ങുകള്‍ പള്ളിയ്ക്ക് പുറത്ത് നടത്തണം. ചടങ്ങുകള്‍ക്കായി കുടുംബത്തിന് താത്പര്യമുള്ള വൈദികനെ നിയമിക്കാം. കുടുംബ കല്ലറയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും നിയമം ബാധകമാകും. ഓര്‍ഡിനന്‍സ് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങുന്നതോടുകൂടി ഇക്കാര്യങ്ങള്‍ നടപ്പിലാകും.
സംസ്‌കാരം തടയുന്നത് ഒരു വര്‍ഷംവരെ തടവും പതിനായിരം രൂപ പിഴയും ലഭ്യമാകുന്ന കുറ്റമാണ്. അതേസമയം ഓര്‍ഡിനന്‍സ് സുപ്രീംകോടതി വിധിയ്ക്ക് എതിരാണെന്നും ഇതിനോട് യോജിക്കാനാവില്ലെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്. അതിനാലാണ് ഓര്‍ഡിനന്‍സ് തള്ളണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സമവായ ചര്‍ച്ചകള്‍ ഫലംകാണില്ലെന്നു വന്നപ്പോഴാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.