തിരുവനന്തപുരം :വിലക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയം അടിയന്തരപ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ അവതരണാനുമതി നിഷേധിക്കുകയാണുണ്ടായത്. സാധാരണക്കാരന്‍റെ നടുവൊടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാനുള്ള വഴികൾ തേടാനാണ് അടിയന്തര പ്രമേയം ആവശ്യപ്പെട്ടത്.
മാർക്കറ്റിൽ വിലക്കയറ്റമുള്ള സമയത്ത് സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. 3500 കോടി രൂപ സർക്കാർ ഭക്ഷ്യവകുപ്പിന് നൽകാനുണ്ട്. പല കരാറുകാരും ടെൻഡറിൽ പങ്കെടുക്കുന്നില്ലെന്നും നെൽ സംഭരണത്തിന്‍റെ പണം നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിക്ക് സമാനമായ തകർച്ച സപ്ലൈകോയും നേരിടുന്നു. 13 നിത്യോപയോഗ സാധനങ്ങൾക്കാണ് സബ്‌സിഡി കൊടുക്കുന്നത്. എന്നാൽ സബ്‌സിഡി നൽകുന്ന സാധനങ്ങൾ മിക്ക സ്ഥലങ്ങളിലും ഇല്ല. 1300 കോടി ആവശ്യമുള്ള സ്ഥലത്ത് 70 കോടി രൂപയാണ് സബ്‌സിഡി വിഹിതത്തിൽ കൊടുത്തത്.
പൊതുവിപണിയിൽ ഉള്ളതിനേക്കാൾ കൂടിയ വിലയാണ് ഫോർട്ടി കോർപ്പുകളിലുള്ളത്. ധനവകുപ്പും ഭക്ഷ്യ വകുപ്പും ഏറ്റുമുട്ടുകയാണ്. രണ്ടുവകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരസ്യമായി പുറത്ത് വരുന്നതാണ് നിലവിലെ സാഹചര്യം. ഈ തർക്കം പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രി ഇതിൽ ഇടപെടുന്നില്ല. അതിനാലാണ് ഈ വിഷയം അടിയന്തര പ്രമേയമായി നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.
തന്‍റെ വാക്കുകൾ മന്ത്രിമാർ ചേർന്ന് തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാരിന്‍റെ ധനപ്രതിസന്ധിയുടെ ഭീകരമായ ചിത്രമാണ് ഇത് തുറന്നുകാട്ടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സപ്ലൈകോ ഇത്തരത്തിലൊരു സാഹചര്യം നേരിടുന്നത്. കഴിവില്ലാത്തവരുടെ സംഘമാണ് ഇപ്പോഴത്തെ സർക്കാർ. പ്രതിസന്ധി എല്ലാ മേഖലയിലും രൂക്ഷമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യുഡിഎഫ് കക്ഷി നേതാക്കളുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.