തിരുവനന്തപുരം:ഭാര്യ ഗോമതി അമ്മയെ (58) മേശയുടെ കാൽ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം. പേരൂർക്കട മണ്ണാമൂല രേവതിയിൽ ബാലകൃഷ്‌ണൻ നായരാണ് പ്രതി. തിരുവനന്തപുരം അഡീഷണല്‍ ജില്ല കോടതി ജഡ്‌ജി സി.ജെ ഡെന്നിയുടെതാണ് വിധി.
2018 ഫെബ്രുവരി 15-ാം തിയ്യതി ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. വീട്ടിലെ ഉരുളി കാണാതായതിനെ സംബന്ധിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ആയുധവും രക്തം അടങ്ങിയ വസ്‌ത്രങ്ങളും വീട്ടു വളപ്പിൽ കുഴിച്ചിട്ടു. ഇതിന് ശേഷം ഉച്ച ഭക്ഷണവും കഴിച്ച ശേഷം വീടും പൂട്ടി പ്രതി കടന്നുകളഞ്ഞു.
മകനും മരുമകളും വീടിൻ്റെ മുകളിലത്തെ നിലയിലാണ് താമസിച്ചത്. ജോലി കഴിഞ്ഞ് മടങ്ങിവന്ന മരുമകൾ വീട് പൂട്ടിക്കിടക്കുന്നത് കണ്ടെങ്കിലും ഗോമതി അമ്പലത്തിൽ പോയെന്ന് കരുതി. പ്രതി വർക്കലയിൽ ഉള്ള തൻ്റെ സഹോദരിയുടെ വീട്ടിൽ ചെന്ന് സംഭവം പറഞ്ഞു. തുടർന്ന് മകനെ വിവരമറിയിക്കുകയും ഇവർ വീട്ടിൽ കയറിയപ്പോള്‍ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു.