തിരുവനന്തപുരം: പള്ളിപ്പുറത്തെ സ്വർണ കവർച്ചയിൽ തട്ടിക്കൊണ്ടുപോയയാൾ തിരിച്ചെത്തി. സമ്പത്തിന്‍റെ ബന്ധുവായ ലക്ഷ്‌മണയാണ് തിരിച്ചെത്തിയത്. രാത്രി വൈകി ഇയാൾ നെയ്യാറ്റിൻകരയിലെ സ്വർണ കടയിൽ എത്തുകയായിരുന്നു. അക്രമികൾ ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അതേ സമയം കാറിൽ നിന്ന് 100 പവൻ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. കവർച്ചയ്ക്ക് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോസിറ്റിക്ക് സമീപമാണ് അജ്ഞാത സംഘം ആക്രമിച്ച് കവർച്ച നടത്തിയത്.
സ്വർണ ഉരുപ്പടികൾ നിർമിച്ച് ജൂവലറികൾക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്‍റെ കൈവശമുണ്ടായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. പാറശാല ഭാഗത്തു നിന്ന് വന്ന രണ്ട് കാറുകളിലെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. സമ്പത്തിന്‍റെ കാറിന്‍റെ മുന്നിലെത്തിയ പ്രതികൾ കാർ തടയുകയും ഇതിന് ശേഷം വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്ത് മുളകുപൊടി എറിഞ്ഞു വെട്ടി പരിക്കേൽപ്പിക്കുകയും സ്വർണം കവരുകയും ആയിരുന്നു. സമ്പത്തിന്‍റെ ഡ്രൈവർ അരുണിനെ കാറിൽ നിന്ന് ഇറക്കി അക്രമികൾ വന്ന കാറിൽ കയറ്റി മർദിച്ച ശേഷം വാവറ അമ്പലത്തിനു സമീപം ഉപേക്ഷിച്ചിരുന്നു.