തിരുവനന്തപുരം: തിരുവനന്തപുരത്തെ പൂഴിക്കുന്നിൽ 26 അടി നീളത്തിലും 15 അടി വീതിയിലും ഭീമൻ അത്തപ്പൂക്കളം ഒരുക്കി പൗരസമിതി. സജീവ്, ഉണ്ണി എന്നീ കലാകാരന്മാരുടെ നേതൃത്വത്തിൽ ഡിസൈൻ വരച്ച് എട്ട് മണിക്കൂർ കൊണ്ടാണ് പൂക്കളമൊരുക്കുന്നത്. പൗര സമിതിയുടെ ഭീമന്‍ പൂക്കളം കാണാനും ചിത്രങ്ങൾ പകർത്താനുമായി എത്തുന്നവര്‍ ഏറെയാണ്.
പൂഴിക്കുന്നിലെ ഭീമന്‍ പൂക്കളം 35 വർഷമായി ഓണക്കാലമെത്തുമ്പോൾ പൂഴിക്കുന്നിൽ ഇത്തരത്തില്‍ പൂക്കളമൊരുക്കുന്നത് പതിവാണ്. കൊവിഡ് പിടിമുറുക്കിയ കഴിഞ്ഞ രണ്ട് വർഷവും ചെറിയ രീതിയിൽ അത്തപ്പൂക്കളം ഒരുക്കി പതിവ് മുടക്കിയില്ല. 26 അടി നീളത്തിലും 15 അടി വീതിയിലുമാണ് ഇത്തവണ പൂക്കളമൊരുക്കിയത്.
തോവാളയിൽ നിന്നാണ് പൂക്കളത്തിന് ആവശ്യമായ പൂക്കൾ എത്തിക്കുന്നത്. ഇത്തരത്തിൽ ഭീമൻ പൂക്കളമൊരുക്കുന്നതിന് 25,000 രൂപയോളം ചെലവ് വരും. ഓരോ ദിവസവും സ്‌പോൺസർമാരാണ് പൂക്കൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നത്. ഇവരുടെ ഇഷ്‌ടപ്രകാരമുള്ള ഡിസൈനിലാണ് പൂക്കളമൊരുക്കുന്നത്.
പുലർച്ചെ 12 മണി മുതൽ പൂക്കളമൊരുക്കുന്നതിനുള്ള ജോലികൾ ആരംഭിക്കും. രാവിലെ 8 മണിയോടെയാണ് അത്തപ്പൂക്കളത്തിന്‍റെ പണികള്‍ പൂർത്തിയാകുന്നത്. പൗരസമിതി അംഗങ്ങളുടെയും നാട്ടിലെ യുവജനങ്ങളുടെയും പൂർണ പങ്കാളിത്തത്തോടെയാണ് പൂക്കളമൊരുക്കുന്നത്.
ഇത്തവണ പൂഴിക്കുന്ന് പൗരസമിതിയുടെ 35-ാം വാർഷികാഘോഷം കൂടിയാണ്. അതിനാൽ ഓണം ഗംഭീരമായി ആഘോഷിക്കാനാണ് പൗരസമിതിയുടെ തീരുമാനം. പൂഴിക്കുന്ന് പൗരസമിതിയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാവിരുന്നും ഓണക്കിറ്റ്, ഓണക്കോടി എന്നിവയുടെ വിതരണവും ഓണാഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.