തിരുവനന്തപുരം:സാമ്പത്തിക മാന്ദ്യം ശക്തമാണെങ്കിലും മുണ്ടു മുറുക്കിയുടുക്കേണ്ട സാഹചര്യം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അഞ്ചാം ബജറ്റില്‍ ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകും. മദ്യത്തിന് നികുതി കൂടുമെങ്കിലും വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടാകില്ല. ഭൂമിയുടെ ക്രയവിക്രയം നടക്കുമ്പോള്‍ ഉണ്ടാകുന്ന വന്‍തോതിലുള്ള നികുതി ചോര്‍ച്ച തടയാന്‍ നടപടിയുണ്ടാകുമെന്നും ബജറ്റ് തയ്യാറാക്കുന്നതിനിടെ വിഴിഞ്ഞം ഐബിയില്‍ വച്ച് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ തോമസ് ഐസക് വ്യക്തമാക്കി.
മദ്യത്തിന് നികുതി കൂടും, അനാവശ്യ ചെലവുകള്‍ ഒഴിവാക്കും; ബജറ്റിനൊരുങ്ങി ധനമന്ത്രി - ബജറ്റ് തോമസ് ഐസക്
എന്തൊക്കെയാണ് പിണറായി സര്‍ക്കാരിന്‍റെ അഞ്ചാം ബജറ്റിലെന്നത് സസ്‌പെന്‍സാണെങ്കിലും ചില സൂചനകള്‍ ധനമന്ത്രി നല്‍കുന്നു
![മദ്യത്തിന് നികുതി കൂടും, അനാവശ്യ ചെലവുകള്‍ ഒഴിവാക്കും; ബജറ്റിനൊരുങ്ങി ധനമന്ത്രി thomas isacc latest news thomas isacc about budget ബജറ്റ് തോമസ് ഐസക് തോമസ് ഐസക് ബജറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5959076-thumbnail-3x2-budget.jpg)
ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭില്‍ അവതരിപ്പിക്കുന്ന ബജറ്റിന്‍റെ അവസാന പണിപ്പുരയിലാണ് ധനമന്ത്രി തോമസ് ഐസക്. തന്‍റെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ബജറ്റ് പ്രസംഗം തയ്യാറാക്കുന്ന തിരക്കിലാണ് ധനമന്ത്രി. എന്തൊക്കെയാണ് പിണറായി സര്‍ക്കാരിന്‍റെ അഞ്ചാം ബജറ്റിലെന്നത് സസ്‌പെന്‍സാണെങ്കിലും ചില സൂചനകള്‍ ധനമന്ത്രി നല്‍കുന്നു. സര്‍ക്കാരിന്‍റെ വരുമാനം പലതരത്തില്‍ ചോരുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകും. ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിങ് ഏര്‍പ്പെടുത്തിയതോടെ അഞ്ച് ലക്ഷം പേര്‍ മസ്റ്ററിങ്ങിന് എത്തിയില്ല. ഇതിലൂടെ സര്‍ക്കാരിന് ലാഭിക്കാന്‍ കഴിയുന്നത് 750 കോടിയാണ്. ഇത്തരത്തിലുള്ള വരുമാന ചോര്‍ച്ച തടയാൻ ബജറ്റില്‍ നടപടിയുണ്ടാകും.
മദ്യത്തിന് നികുതി കൂടുമെങ്കിലും വന്‍ വര്‍ധനവ് പറ്റില്ല. കാരണം ഇപ്പോള്‍ തന്നെ ഉയര്‍ന്ന മദ്യനികുതിയാണ് സംസ്ഥാനത്ത്. എന്നാല്‍ കേരളത്തില്‍ ഭൂമിയുടെ വില വന്‍ തോതില്‍ വര്‍ധിക്കുന്നു. ഇത് സര്‍ക്കാര്‍ നടപ്പാക്കുന്ന വന്‍കിട പദ്ധതികളുടെ ഫലമായാണ്. ന്യായവിലയുടെ അടിസ്ഥാനത്തിലുള്ള ഭൂമി രജിസിട്രേഷന്‍ യഥാർഥമല്ല. സര്‍ക്കാര്‍ പദ്ധതിയുടെ ഫലമായി ഭൂമി വില ഉയരുമ്പോള്‍ അതിന്‍റെ ക്രയവിക്രയത്തില്‍ നിന്ന് ഒരു വിഹിതം സര്‍ക്കാരിന് കിട്ടിയേ മതിയാകൂവെന്ന് തോമസ് ഐസക് പറഞ്ഞു. മാന്ദ്യം മറികടക്കാന്‍ അടിസ്ഥാന മേഖലകളില്‍ പണം നിക്ഷേപിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും കിഫ്ബിക്ക് പുറമേ തെക്കുവടക്ക് അതിവേഗ റെയില്‍ പദ്ധതിയിലൂടെ 60,000 കോടിയുടെ നിക്ഷേപം സര്‍ക്കാര്‍ നടത്തുന്നത് ഈ ഉദ്ദേശത്തോടെയാണെന്നും ധനമന്ത്രി പറഞ്ഞു.