എറണാകുളം:ഒടിടി റിലീസിനെതിരെ നിലപാട് കടുപ്പിച്ച് തിയേറ്റർ ഉടമകൾ. ജൂൺ ഏഴ്, എട്ട് തീയതികളിൽ സംസ്ഥാനത്തെ തീയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് തീയറ്റർ ഉടമകൾ വ്യക്തമാക്കി. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന തീയറ്റർ ഉടമകളുടെ സംയുക്ത യോഗത്തിലാണ് സൂചന പണിമുടക്ക് തീരുമാനിച്ചത്.
വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയായിരുന്ന സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയും, സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലുമാണ് സൂചന സമരവുമായി മുന്നോട്ട് പോകുന്നതെന്ന് ഫിയോക്ക് പ്രസിഡന്‍റ് കെ.വിജയകുമാർ പറഞ്ഞു. ഏതൊരു സിനിമയും തിയേറ്ററിൽ റിലീസ് ചെയ്‌ത് നിശ്ചിത ദിവസത്തിന് ശേഷമേ ഒടിടിയിൽ പ്രദർശിപ്പിക്കാവു എന്നൊരു നിർദേശം സർക്കാർ നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ തിയേറ്റര്‍ അനിശ്ചിത കാലത്തേയ്‌ക്ക് അടച്ചിടും: സൂചന പണിമുടക്കിനെ തുടർന്ന് 20 ദിവസത്തിന് ശേഷവും സർക്കാരിന്‍റെ ഭാഗത്തും ബന്ധപ്പെട്ട സംഘടനകളുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായില്ലെങ്കിൽ തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും തിയേറ്റർ ഉടമകൾ അറിയിച്ചു. ഈ രീതിയിൽ സംസ്ഥാനത്തെ തീയറ്ററുകൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. '2018', 'പാച്ചുവും അത്ഭുത വിളക്കും' തുടങ്ങിയ ചിത്രങ്ങൾ ഒടിടിയിലെ റിലീസ് തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ തിയേറ്ററുകളിൽ ആളുകൾ കുറഞ്ഞു.
ഒടിടിക്ക് സമാന്തരമായി തിയേറ്ററുകൾ പ്രവർത്തിപ്പിക്കാനാവില്ല. സർക്കാർ മുൻകൈയെടുത്ത് ഇതിനൊരു പരിഹാരം കാണണം. 2018 എന്ന ചിത്രം 150 കോടിക്ക് മുകളിൽ കലക്‌ട് ചെയ്‌തിട്ടുണ്ട്. കുറച്ച് ദിവസം കൂടി തിയേറ്ററുകളിൽ മാത്രം പ്രദർശിപ്പിച്ചിരുന്നെങ്കിൽ 200 കോടി ശേഖരിക്കുന്ന ആദ്യ ചിത്രമായി മാറുമായിരുന്നു.