തിരുവനന്തപുരം: ജില്ലയിലെ കാർഷിക ഗ്രാമമാണ് വെള്ളായാണിക്കടുത്ത് കല്ലിയൂർ. ഇവിടെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നവരാണ്. പച്ചക്കറികളാണ് കല്ലിയൂരിലെ പ്രധാന കൃഷി. വാഴയും ചീരയും പാവലും പയറുമൊക്കെയാണ് പ്രധാന വിളകൾ.
തെരഞ്ഞെടുപ്പല്ലേ.. കല്ലിയൂരിലെ കർഷകർക്കും ചിലത് പറയാനുണ്ട് - വെള്ളായാണി
പാട്ടകൃഷിക്കാർക്കാർക്ക് ബാങ്കുകളിൽ നിന്ന് വായ്‌പ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.
കൃഷിക്ക് ആവശ്യമായ സബ്‌സിഡിയും, ആവശ്യമായ വളങ്ങളും, സംഭരണവും തുടങ്ങി കൃഷിക്ക് ആവശ്യമായ എന്തു സഹായം നൽകുന്നതിലും സർക്കാരും, തദ്ദേശ സ്ഥാപനങ്ങളും കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നാണ് കർഷകരുടെ അഭിപ്രായം. എന്നാൽ തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥികൾ എത്തുമ്പോൾ കർഷകർക്കും ചിലത് പറയാനുണ്ട്. പരിഹാരം കാണേണ്ട മറ്റ് ചില വിഷയങ്ങൾ ഉണ്ടെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
പലരും പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. അതിനാൽ സ്വന്തമായി ഭൂമിയുള്ളവർക്ക് മാത്രമേ വായ്‌പ അനുവദിക്കു എന്ന ചട്ടം നിലനിൽക്കുന്നത് പാട്ടകൃഷിക്കാർക്ക് പ്രതിസന്ധിയാകുന്നു. കൃഷിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ട പണത്തിനായി സ്വന്തം ഭൂമിയുള്ളവർക്ക് ബാങ്ക് വായ്പയെടുക്കാം. പാട്ട കൃഷിക്കാർക്കാകട്ടെ ഇത്തരം ചെലവുകൾക്കായി കൊള്ളപലിശക്കാരെ ആശ്രയിക്കേണ്ടിവരുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടാവണമെന്നാണ് കർഷകർ പറയുന്നത്.