തിരുവനന്തപുരം: മലയാളക്കരയുടെ പ്രിയ കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി കാലയവനിക്കുള്ളില്‍ മറയുമ്പോള്‍ അനുശോചനവുമായി പ്രമുഖര്‍. മുഖ്യമന്ത്രിയടക്കം രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സുഗതകുമാരിയെ അനുസ്‌മരിച്ചു. പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്നു സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു. മലയാള ഭാഷയ്ക്കും കവിതയ്ക്കും സാംസ്‌കാരിക രംഗത്തിനും പൊതു സാമൂഹ്യരംഗത്തിനാകെയും പരിഹരിക്കാനാവാത്ത നഷ്‌ടമാണ് സുഗതകുമാരിയുടെ വിയോഗം മൂലമുണ്ടായിട്ടുള്ളതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു.
-
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി. സാമൂഹ്യരംഗത്ത്...
Posted by Pinarayi Vijayan on Tuesday, 22 December 2020
സുഗതകുമാരിയുടെ നിര്യാണം മലയാള സാഹിത്യ ലോകത്തിലെ യുഗാസ്‌തമയമാണെന്നന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്‌മരിച്ചു. തൻ്റെ പിതാവായ ബോധേശ്വരനെപ്പോലെ തന്നെ എഴുത്തിലും കർമ്മത്തിലും ,ജീവിതത്തിലും ഗാന്ധിയൻ വിശുദ്ധി കാത്തു സൂക്ഷിച്ച സർഗ പ്രതിഭയായിരുന്നു സുഗതകുമാരി. നൂറ്റാണ്ടിൽ മലയാള ഭാഷയിൽ ഉണ്ടായ അതുല്യപ്രതിഭകളും സർഗദനരുമായ കവികളുടെ കൂട്ടത്തിലാണ് സുഗതകുമാരിയുടെ സ്ഥാനമെന്നും ചെന്നിത്തല പറഞ്ഞു.
മലയാള കവിതയുടെ മധുരം മാഞ്ഞുവെന്ന് നിയമസഭ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. "കേരളത്തിന് നഷ്‌ടപ്പെട്ടത് ഒരു കാവൽക്കാരിയെ" എന്നാണ് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ വിശേഷിപ്പിച്ചത്. നമ്മുടെ നാടിനെയും, മണ്ണിനെയും, കാടിനെയും എല്ലാം സംരക്ഷിക്കാൻ പ്രയത്നിച്ച പോരാളിയാണ് സുഗതകുമാരിയെന്നും കേരളത്തിന്‍റെ തീരാനഷ്‌ടമാണ് സുഗതകുമാരിയുടെ മരണമെന്നും അദ്ദേഹം പറഞ്ഞു.