തിരുവനന്തപുരം: പ്രവർത്തനം അവസാനിപ്പിച്ച ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ കമ്പനിയിലെ തൊഴിലാളി ആത്മഹത്യക്കു ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശി അരുൺ (42) ആണ് തൂങ്ങി മരിക്കാൻ ശ്രമം നടത്തിയത്. 15 വർഷമായി കമ്പനിയിലെ പ്ലാന്‍റ് ഓപ്പറേറ്ററായിരുന്ന അരുണിനെ പിരിച്ചുവിട്ടതായി ചൂണ്ടിക്കാട്ടി ഒരു മാസം മുൻപ് കമ്പനി നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം. ഫേസ് ബുക്ക് ലൈവിൽ വന്ന് മാനേജ്മെന്‍റിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു ആത്മഹത്യാശ്രമം.
ഫേസ് ബുക്ക് ലൈവിലൂടെ തൊഴിലാളിയുടെ ആത്മഹത്യ ശ്രമം
15 വർഷമായി കമ്പനിയിലെ പ്ലാന്‍റ് ഓപ്പറേറ്ററായിരുന്ന അരുണിനെ പിരിച്ചുവിട്ടതായി ചൂണ്ടിക്കാട്ടി ഒരു മാസം മുൻപ് കമ്പനി നോട്ടീസ് നൽകിയിരുന്നു
അരുണിന്‍റെ ഫേസ് ബുക്ക് ലൈവ് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്നാണ് വീട്ടുകാർ അറിയുന്നതും അരുണിനെ രക്ഷപ്പെടുത്തിയതും. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പ്രാധമിക പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. മാനേജ്മെന്‍റാണ് തന്നെ കൊന്നത്, മറ്റ് തൊഴിലാളികൾക്ക് വേണ്ടിയാണ് താൻ മരിക്കുന്നതെന്നും ഫെയ്സ്ബുക്ക് ലൈവിൽ അരുൺ പറഞ്ഞു.
ഈ കഴിഞ്ഞ രണ്ടിനായിരുന്നു മറ്റൊരു തൊഴിലാളിയായിരുന്ന പ്രഫുല്ല കുമാറിനെ കമ്പനിക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഫുല്ല കുമാറിന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരി രംഗത്ത് വന്നിരുന്നു. പ്രഫുല്ല കുമാറിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മഹേശ്വരി പറഞ്ഞു. മാസങ്ങളായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികൾ അന്നു മുതൽ ഇവിടെ സമരത്തിലാണ്. പ്രഫുല്ല കുമാർ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു. സുരക്ഷാ സംവിധാനമുളള കമ്പനിക്കുള്ളിൽ തൊഴിലാളിക്ക് രാത്രി കയറാനാവില്ല. ഫാക്ടറിയിൽ ഉപകരണങ്ങൾ കമ്പനി അധികൃതർ കടത്തിയത് തൊഴിലാളി കണ്ടിരിക്കാം. ഇത് കണ്ട പ്രഫുല്ല കുമാറിനെ ആരോ അപകടപ്പെടുത്തിയതായിരിക്കാം എന്നും ഐഎൻടിയുസി ആരോപിക്കുന്നു. സംഭവം വൻ വിവാദമായിരിക്കെയാണ് അരുണിന്‍റെ ആത്മഹത്യാശ്രമം. വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.