കേരളം

kerala

By

Published : Mar 25, 2019, 2:58 PM IST

ETV Bharat / state

അനന്തപുരിയില്‍ തിരഞ്ഞെടുപ്പിന് ത്രികോണച്ചൂട്

മൂന്ന് മുന്നണികളും ഒരു പോലെ വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം, ഹാട്രിക് വിജയം ലക്ഷ്യമിട്ട് ശശി തരൂരും , മണ്ഡലം തിരിച്ചുപിടിക്കാൻ സി.ദിവകാരനും, ബിജെപിക്ക് പ്രതീക്ഷയായി കുമ്മനം രാജശേഖരനും എത്തിയതോടെ മണ്ഡലം വേദിയാകുന്നത് ശക്തമായ ത്രികോണ മത്സരത്തിനാണ്.

അനന്തപുരിയില്‍ തിരഞ്ഞെടുപ്പിന് ത്രികോണച്ചൂട്

കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉൾപ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ 2016ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് വീതം മണ്ഡലങ്ങളില്‍ യുഡിഎഫും, എൽഡിഎഫും ജയിച്ചുകയറിയപ്പോൾ നേമത്ത് ബിജെപി യുടെ ഒ രാജഗോപാല്‍ വിജയം രുചിച്ചു.

സാമുദായിക സമവാക്യങ്ങൾ ജയപരാജയം നിശ്ചയിക്കുന്ന മണ്ഡലത്തിൽ 66.4% വും ഹിന്ദു വോട്ടര്‍മാരാണ്. ക്രിസ്ത്യൻ വിഭാഗത്തിന് 19.10%,വും മുസ്‌ലിം വിഭാഗത്തിന് 13.72%.വുമാണ് മണ്ഡലത്തിലെ സ്വാധീനം. തിരുവനന്തപുരം നഗരത്തിലും വട്ടിയൂര്‍ക്കാവ്, നേമം, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളിൽ നായർ വിഭാഗം മേൽകൈ പുലർത്തുമ്പോൾ. പാറശാല, നേമം, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിൽ നാടാർ വിഭാഗം നിർണായക ശക്തിയാണ്. തീര ദേശ മേഖലകളിൽ ക്രിസ്ത്യൻ , മുസ്‌ലിം വിഭാഗങ്ങൾക്കാണ് മേൽകൈ.

2014 ൽ15, 470 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ മണ്ഡലം നിലനിർത്തിയപ്പോൾ, (ആകെ ലഭിച്ച വോട്ട് 297806)
282336 വോട്ടുകൾ നേടി ബിജെപി യുടെ ഒ രാജഗോപലാണ് രണ്ടാം സ്ഥാനത്തെത്തിയത് .248941 വോട്ടുകൾ നേടിയ എല്‍ഡിഎഫ് സ്ഥാനാർഥി ബെനറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

2014 ലോക്സഭാ തിരഞ്ഞെടുപ്പ്

2009 ലും , 2014 മണ്ഡലം കൈവിടാതെ സൂക്ഷിച്ച ശശി തരൂരിന് തന്നയാണ് ഇത്തവണയും യുഡിഎഫ് അവസരം നല്കിയിരിക്കുന്നത്. 2009ൽ ലഭിച്ച99,998 വോട്ടിന്‍റെ ഭൂരിപക്ഷം 2014 ൽ 15, 470 വോട്ടുകളായി കുറഞ്ഞത് മുന്നണിയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും മണ്ഡലത്തിലെ വോട്ടർമാർ ഇത്തവണയും കൈവിട്ടില്ലന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫ്. കഴിഞ്ഞ തവണ തീരദേശ മേഖലകളിൽ നിന്നു ലഭിച്ച പിന്തുണ യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയും കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കുക എന്ന ദൗത്യമാണ് സിപിഐയുടെ സംസ്ഥാന കൗൺസിൽ അംഗവും സിറ്റിംഗ് എംഎൽഎ യുമായ സി ദിവാകരന് മുന്നിലുള്ളത്. 2014 ൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മണ്ഡലത്തിൽ ശക്തമായ തിരിച്ചുവരവാണ് സി ദിവാകരനിലൂടെ ഇടത് മുന്നണി ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം ലോക്സഭാ ഇലക്ഷൻ 2014 വോട്ട് നില

മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് തിരിച്ചെത്തിയ കുമ്മനം രാജശേഖരന്‍റെ വരവ് ബി.ജെ.പിക്ക് നല്‍കുന്ന പ്രതീക്ഷ വലുതാണ്. ബിജെപി ഏറ്റവും കൂടുതൽ വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. 2014ല്‍ വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തെത്താൻ സാധിച്ചതും നിലവിലെ രാഷ്ട്രീയ സാഹചര്യവും അനുകൂല ഘടകം ആണെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു.

ജനുവരി 30 വരെയുള്ള ഇലക്ഷൻ കമീഷന്റെ കണക്കുകൾ പ്രകാരം 1334665 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 643939 പുരുഷ വോട്ടർമാരും, 690695 സ്ത്രീ വോട്ടർമാരും , 31 ട്രാൻസ്‌ജൻഡേഴ്സും ഉൾപ്പെടുന്നു. മൂന്ന് മുന്നണികളും കരുത്തരായ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഇത്തവണ തിരുവനന്തപുരം കാത്തിരിക്കുന്നത് കടുത്ത മത്സരത്തിനാകും എന്നു ഉറപ്പാണ്.

ABOUT THE AUTHOR

...view details