അടിക്കടിയുള്ള ഇന്ധന വില വർദ്ധന നടുവൊടിക്കുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ. ഈ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ഇന്ധന വില വർദ്ധന തന്നെയാണെന്ന് ഇവർ പറയുന്നു.
നടുവൊടിച്ച് ഇന്ധന വില, തെരഞ്ഞെടുപ്പ് കാലത്തെ ഓട്ടോ വർത്തമാനം ഇങ്ങനെ - ഓട്ടോ തൊഴിലാളികള്‍
ഡീസലിന്‍റെയും പെട്രോളിന്‍റെയും ചെലവ് കഴിച്ച് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍.
തെരഞ്ഞെടുപ്പ് കാലമായിട്ടും ഇന്ധനവില വർദ്ധനവിൽ ഒരു മാറ്റവും ഇല്ല. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 75. 69 പൈസയായിരുന്നു വില. കഴിഞ്ഞ ദിവസത്തേക്കാൾ എട്ട്പൈസയുടെ വർദ്ധന. ഡീസൽ വില 72 കടന്നു. വരുംദിവസങ്ങളിലും വില കൂടുമെന്നാണ് വിലയിരുത്തൽ. മുമ്പ് വില നിശ്ചയിച്ചിരുന്നത് മാസത്തിൽ രണ്ടുതവണയായിരുന്നു. എന്നാല്‍ ഇപ്പോൾ അത് ദിവസവും എന്ന നിലയിലേക്ക് മാറി. ഇതോടെ ദുരിതത്തിലായത് സാധാരണക്കാരായ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ധനവില വർധന ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ തീർത്ത് സാധാരണക്കാരുടെ ജീവിതത്തിലും മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.