തിരുവനന്തപുരം : വിദ്യാർഥികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള ബന്ധം സുഗമമാക്കാനും കൈറ്റിന്‍റെ 'സമ്പൂര്‍ണ പ്ലസ്' മൊബൈല്‍ ആപ്പ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റേറ്റ് ഡാറ്റ സെന്‍ററില്‍ നിലനിര്‍ത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പ്രത്യേകം ലോഗിന്‍ സൗകര്യവും സമ്പൂര്‍ണ പ്ലസില്‍ ഉണ്ട്.
നിലവില്‍ കുട്ടികളുടെ ഫോട്ടോ സ്‌കാന്‍ ചെയ്തോ അല്ലാതെയോ ആണ് സമ്പൂര്‍ണയില്‍ അപ്‍ലോഡ് ചെയ്യുക. എന്നാല്‍ അധ്യാപകന് സമ്പൂര്‍ണ പ്ലസ് ആപ്പ് ഉപയോഗിച്ച് കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് എളുപ്പത്തില്‍ പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യാനാകും. 'സമഗ്ര' വിഭവ പോര്‍ട്ടലിലെ പഠനസഹായികള്‍ എളുപ്പത്തിൽ സമ്പൂര്‍ണ പ്ലസ് ആപ്പ് വഴി കുട്ടികള്‍ക്ക് തുടര്‍ന്ന് ലഭിക്കും.
മൊബൈലിലും കമ്പ്യൂട്ടറുകളിലും സമ്പൂര്‍ണ പ്ലസിലെ സേവനങ്ങള്‍ ലഭ്യമാകും. 'സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്പ്' പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌തു. സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകം സൈബര്‍ സേഫ്റ്റി പ്രോട്ടോകോള്‍ തയാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവ കൃത്യമായി പാലിക്കുന്നതിനും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സമ്പൂർണ പ്ലസ് : കുട്ടികളെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ, ടിസി, സ്‌കോളർഷിപ്പുകൾക്കാവശ്യമായ ലിസ്റ്റുകൾ, സ്‌കൂൾ കലോത്സവം, ശാസ്‌ത്രോത്സവം, കായികോത്സവം തുടങ്ങിയ മത്സരങ്ങൾക്കാവശ്യമായ പ്രവേശന ഫോറങ്ങൾ തയ്യാറാക്കൽ, കുട്ടികളുടെ ആധാർ പരിശോധന തുടങ്ങിയ സേവനങ്ങളാണ് നിലവിൽ സമ്പൂർണയിൽ ലഭ്യമായിട്ടുള്ളത്. ഇതിന് പുറമെയാണ് സമ്പൂർണ പ്ലസ് വികസിപ്പിച്ചത്. ഇതിലൂടെ രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.