തിരുവനന്തപുരം: ഇ-മൊബിലിറ്റി കരാര്‍ ഒപ്പിടുന്നത് ധനവകുപ്പ് എതിര്‍ത്തിരുന്നതായി രേഖകള്‍. ധനവകുപ്പിന് കരാറില്‍ എതിര്‍പ്പില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.എന്നാല്‍ 2019 ഓഗസറ്റില്‍ കരാര്‍ സംബന്ധിച്ച എതിര്‍പ്പ് ഉന്നയിച്ചതായാണ് ധനവകുപ്പിന്‍റെ രേഖകള്‍ വ്യക്തമാക്കുന്നത്. പദ്ധതിയില്‍ 3,000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള പദ്ധതി സ്വിസ് കമ്പനിയായ സെസ്സും പൊതുമേഖലാ സ്ഥാപനമായ കെ.ഇ.എല്ലും ചേര്‍ന്ന് സംയുക്ത സംരംഭമെന്ന നിലയിലാണ് ധനവകുപ്പിന്‍റെ പരിഗണനയില്‍ എത്തുന്നത്. തുടർന്ന് ധനവകുപ്പ് എതിര്‍പ്പ് വ്യക്തമാക്കുന്നുണ്ട്.
ഇ-മൊബിലിറ്റി കരാർ ധനവകുപ്പ് എതിർത്തിരുന്നതായി തെളിയിക്കുന്ന രേഖകൾ പുറത്ത് - finance ministry
വിവാദമായ ഇ-മൊബിലിറ്റി കരാറില്‍ എതിര്‍പ്പില്ലെന്ന ധനമന്ത്രിയുടെ വാദത്തെ പൊളിക്കുന്നതാണ് പുറത്തുവന്ന രേഖകള്‍

വിദേശ കമ്പനിയുമായുള്ള കരാറില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് അന്നത്തെ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നു. പദ്ധതി മൂലം സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക നേട്ടത്തെ കുറിച്ച് വിശദവിവരങ്ങള്‍ വേണം. കരാര്‍ പ്രകാരം ബസിന്‍റെ വില സംബന്ധിച്ച് വ്യക്തത വേണം. ഒന്നുമുതല്‍ ഒന്നരക്കോടി വരെ വില വരുന്ന 3,000 ബസുകള്‍ വാങ്ങാനാണ് കരാര്‍. ഇത്രയും വലിയൊരു പദ്ധതി സംസ്ഥാനത്തിന് താങ്ങാനാവുന്നതാണോ എന്ന സംശയവും ധനവകുപ്പ് പ്രകടിപ്പിക്കുന്നു.
കരാര്‍ പ്രകാരം സ്വസ് കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുമെന്നതിലും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സംശയം ഉന്നയിക്കുന്നുണ്ട്. ഇത് മാത്രമല്ല സ്വിസ് കമ്പനി മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ച് കെ.ഇ.എല്ലുമായി ചേര്‍ന്നുള്ള കരാറിലും ധനവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നു. ഇത്രയും എതിര്‍പ്പുകള്‍ ഉന്നയിച്ച് ധനമന്ത്രിയുടെ പരിഗണനയ്ക്കാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ വിട്ടിരിക്കുന്നത്. അന്നത്തെ ചീഫ് സെക്രട്ടറിയുടെ കുറിപ്പും ഈ ഫയലിലുണ്ട്. വസ്തുതകള്‍ ഇതായിരിക്കെയാണ് പദ്ധതിയില്‍ ഒരു എതിര്‍പ്പും ധനവകുപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞത്.