തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട പരിശോധനക്ക് ശേഷവും ബനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും മടങ്ങാതെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍. മഹസർ ഒപ്പിടുന്നതിൽ അനശ്ചിതത്വം ഉണ്ടായതിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുന്നത്. വീട്ടിൽ നിന്ന് കണ്ടെത്തിയ അനൂപ് മുഹമ്മദിൻ്റെ ക്രെഡിറ്റ് കാർഡ് ഇ.ഡി ഉദ്യോഗസ്ഥർ കൊണ്ടുവെച്ചതാണെന്ന ആരോപണം ഉയർത്തിയാണ് കുടുംബം മഹസറിൽ ഒപ്പിടാൻ വിസമ്മതിച്ചത്.
ബിനീഷിന്‍റെ കുടുംബവും ഇഡി ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം; അഭിഭാഷകന്‍ എത്തി
ബിനീഷിന്‍റെ വീട്ടിൽ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ അനൂപ് മുഹമ്മദിൻ്റെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. കാര്‍ഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവെച്ചാതാണെന്ന് കുടുംബം ആരോപിക്കുന്നു
രാവിലെ 10 മണിയോടെ ആരംഭിച്ച ഇ.ഡിയുടെ പരിശോധന രാത്രി എട്ട് മണിക്ക് അവസാനിച്ചിരുന്നു. എന്നാൽ മഹസറിൽ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ വിസമ്മതിച്ചതോടെ 14 മണിക്കൂറിന് ശേഷവും അവർ മടങ്ങാൻ തയ്യറായിട്ടില്ല. അതിനിടെ ബിനീഷിൻ്റെ ഭാര്യ റെനിറ്റയുടെ ആവശ്യപ്രകാരം അഭിഭാഷകൻ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിക്കാനായില്ല. നിയമപരമായ കാര്യങ്ങളല്ല ഇ.ഡി ചെയ്യുന്നതെന്ന് അഭിഭാഷകൻ മുരിക്കുംപുഴ വിജയകുമാർ ആരോപിച്ചു. കുട്ടികൾ അടക്കമുള്ളവരെ അനധികൃതമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.