കേരളം

kerala

By

Published : Oct 18, 2021, 1:25 PM IST

ETV Bharat / state

മഴക്കെടുതി: സംസ്ഥാനത്ത്‌ മരണം 27; കൊക്കയാറിലെ തിരച്ചില്‍ അവസാനിപ്പിച്ചു

സംസ്ഥാനത്ത്‌ വിവിധ ഇടങ്ങളിലായി 184 ദുരിതാശ്വാസ ക്യാമ്പുകളാണ്‌ തുറന്നത്‌.

മഴക്കെടുതി  death  ദുരിതാശ്വാസ ക്യാമ്പുകള്‍  തിരുവനന്തപുരം  ഉരുള്‍പൊട്ടല്‍  flood kerala  kerala rain  pinarayi vijayan
സംസ്ഥാനത്ത്‌ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി; കൊക്കയാറിലെ തിരച്ചില്‍ അവസാനിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഇടുക്കി കൊക്കയാറില്‍ കാണാതായ ഏഴു വയസുകാരന്‍ സച്ചുവിന്‍റെ മൃതദേഹമാണ്‌ അവസാനമായി കണ്ടെത്തിയത്‌. ഇതോടെ കൊക്കയാറിലെ തിരച്ചില്‍ അവസാനിപ്പിച്ചു.

അതേസമയം, ഉരുള്‍പൊട്ടല്‍ പ്രദേശത്ത് നിന്ന്‌ ഒഴുക്കില്‍ പെട്ട്‌ കാണാതായ ആന്‍സിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്‌. കോട്ടയം ഇടുക്കി ജില്ലകളിലാണ്‌ ഏറ്റവും കൂടുതല്‍ പേര്‍ മഴക്കെടുതിയില്‍ മരണപ്പെട്ടത്‌. കോട്ടയത്ത്‌ 14 പേരും ഇടുക്കി ജില്ലയില്‍ 9 പേരുമാണ്‌ മരിച്ചത്‌.

184 ദുരിതാശ്വാസ ക്യാമ്പുകൾ

സംസ്ഥാനത്ത്‌ വിവിധ ഇടങ്ങളിലായി 184 ദുരിതാശ്വാസ ക്യാമ്പുകളാണ്‌ തുറന്നത്‌. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത്‌ തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്‌.

ഡാം തുറക്കാൻ വിദഗ്ധ സമിതി

ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത്‌ അതത്‌ ഡാമുകളിലെ വെള്ളത്തിന്‍റെ അളവ്‌ നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനായി തുറക്കുന്നതിന്‌ കൃത്യമായ മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം.

ജാഗ്രതയും സഹായവും

ക്യാമ്പുകളില്‍ ആവശ്യത്തിന്‌ സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്‌ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം.

പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ അടക്കം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച്‌ നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളില്‍ നിന്ന്‌ ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം.

നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത്‌. ധനസഹായ വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

READ MORE:പ്രണയത്തിന് എന്ത് പ്രളയം, മുട്ടോളം വെള്ളത്തില്‍ പാചക ചെമ്പില്‍ തുഴഞ്ഞെത്തി കല്യാണം...

ABOUT THE AUTHOR

...view details