തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വാക്സിൻ ദൗർലഭ്യം മൂലം കേരളം ബുദ്ധിമുട്ടുമ്പോൾ ജനങ്ങളെ വി മുരളീധരൻ പരിഹസിക്കുകയാണെന്ന് എ വിജയരാഘവൻ പറഞ്ഞു. ഒരു ഡോസ് വാക്സിൻ പോലും കേരളത്തിന് അധികമായി നേടിയെടുക്കാൻ ഈ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല. സൗജന്യമായി നൽകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത മുരളീധരൻ കേരളത്തിന്‍റെ ശത്രുവാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
വി മുരളീധരൻ ജനങ്ങളെ പരിഹസിക്കുകയാണെന്ന് എ വിജയരാഘവൻ - വി മുരളീധരൻ
കൊവിഡ് പ്രതിരോധത്തിന്‍റെ പൂർണ ഉത്തരവാദിത്വവും ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലിൽ കയറ്റിവച്ച് കൈകഴുകാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് വിജയരാഘവൻ.

50 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ടതിൽ അഞ്ച് ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത്. വാക്സിൻ കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസം നേരിടുകയാണ്. സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങണം എന്ന നിലപാട് കനത്ത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കും. വാക്സിൻ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. രോഗം പടരുമ്പോഴും കൊള്ളയ്ക്ക് അവസരം തേടുകയാണ് കേന്ദ്ര സർക്കാർ. വാക്സിൻ നയം മാറ്റം ഇതിനുതെളിവാണ്. കൊവിഡ് പ്രതിരോധത്തിന്‍റെ പൂർണ ഉത്തരവാദിത്വവും ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലിൽ കയറ്റിവച്ച് കൈകഴുകാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നും വിജയരാഘവൻ പറഞ്ഞു.