തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ സംസ്ഥാന സമിതി ചേരാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. ജൂണ്‍ 12 വെള്ളിയാഴ്ചയാണ് യോഗം. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് യോഗം ചേരുന്നത്. സംഘടനാ പ്രവർത്തനം ഇനിയും സ്തംഭിപ്പിച്ചു നിർത്താൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് സിപിഎം. പൊളിറ്റ് ബ്യൂറോ യോഗം വീഡിയോ കോൺഫറൻസിങ്ങിലൂടെ ചേർന്നിരുന്നു.
തെരഞ്ഞെടുപ്പ് വർഷത്തിൽ പരമാവധി പ്രവർത്തനമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇടത് സർക്കാരിന് അനുകൂലമായ ജനവികാരം പരമാവധി പ്രയോജനപ്പെടുത്തി തുടർ ഭരണം എന്ന ലക്ഷ്യം നേടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിൽ അണികളോട് ആഹ്വാനം ചെയ്തിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സാഹചര്യത്തിൽ പരമാവധി സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സിപിഎം ഭാഗത്തുനിന്ന് ഉള്ളത്.