കേരളം

kerala

ETV Bharat / state

ശബരിമല വിഷയം; യു.ഡി.എഫ് തന്ത്രത്തില്‍ വീഴേണ്ടതില്ലെന്ന് സി.പി.എം - cpm neglects sabarimala

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഒരുക്കിയ കെണിയായാണ് സി.പി.എം ശബരിമല വിഷയത്തെ കാണുന്നത്.

ശബരിമല വിഷയം  യു.ഡി.എഫ് തന്ത്രം  സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം  cpm neglects sabarimala  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ശബരിമല വിഷയം; യു.ഡി.എഫ് തന്ത്രത്തില്‍ വീഴേണ്ടതില്ലെന്ന് സി.പി.എം ശബരിമല വിഷയം; യു.ഡി.എഫ് തന്ത്രത്തില്‍ വീഴേണ്ടതില്ലെന്ന് സി.പി.എം

By

Published : Feb 2, 2021, 7:48 PM IST

തിരുവനന്തപുരം:ശബരിമല വിഷയം വീണ്ടുമുയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കാനുള്ള യു.ഡി.എഫ് തന്ത്രത്തില്‍ വീഴേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഒരുക്കിയ കെണിയായാണ് സി.പി.എം ഇതിനെ കാണുന്നത്. അതിനാല്‍ ശബരിമല വിഷയം അവഗണിച്ച് മുന്നോട്ടു പോകാനാണ് സി.പി.എം തീരുമാനം. തദ്ദേശഭരണ തെരഞ്ഞെടുപ്പിൻ്റെ ആത്മവിശ്വാസത്തിലായിരുന്ന എല്‍.ഡി.എഫിനെ ശബരിമല വിഷയം തീര്‍ത്തും പ്രതിരോധത്തിലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് വിഷയത്തെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനം കൈക്കൊണ്ടത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നാരംഭിച്ച കേരള രക്ഷായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കിയത്. സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നിട്ടും സര്‍ക്കാര്‍ എന്തു കൊണ്ടാണ് ശബരിമലയില്‍ ഇപ്പോള്‍ യുവതി പ്രവേശനം നടത്താതിരുന്നതെന്നും ഇക്കാര്യത്തിലുള്ള സര്‍ക്കാരിൻ്റെ തിടുക്കമാണ് കേരളത്തെ കലാപ ഭൂമിയാക്കിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച് പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുമോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമലക്കായി നിയമ നിര്‍മാണം കൊണ്ടുവരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം. സുപ്രീംകോടതി വിധിക്കെതിരെ നിയമ നിര്‍മാണത്തിന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെൻ്റ് തയാറുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയം സജീവ ചര്‍ച്ചയായതോടെ പ്രതിരോധത്തിലായെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇതിനെ അവഗണിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഫെബ്രുവരി മൂന്ന്, നാല് തിയതികളില്‍ നടക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്യും.

ABOUT THE AUTHOR

...view details