തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭരണഘടന വിഭാവനം ചെയ്യുന്ന ഗവർണർ പ്രതിപക്ഷ നേതാവല്ലെന്ന് എം.വി ഗോവിന്ദന്‍ സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ പറഞ്ഞു. വിയോജിപ്പുകൾ ആരോഗ്യകരമായ രീതിയിൽ മുഖ്യമന്ത്രിയെ അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ വാർത്താസമ്മേളനം നടത്തി പറയുകയല്ല വേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഭരണഘടനാപരമായ മാന്യതയുടെയും അന്തസിന്റെയും പ്രതീകമായിരിക്കണം ഗവർണർ. സർക്കാരും ഗവർണറും പല വിഷയത്തിലും ആശയവിനിമയം നടത്തുന്നത് സ്വാഭാവികമാണെന്നും അതിന് രഹസ്യസ്വഭാവമുണ്ടെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ഭരണഘടനയുടെ 163-ാം വകുപ്പുപ്രകാരം കോടതിക്കുപോലും പരിശോധിക്കാൻ അവകാശമില്ലാത്ത ഔദ്യോഗിക കത്തിടപാടുകളാണ് ഗവർണർ പുറത്തുവിട്ടിട്ടുള്ളത് എന്നറിയിച്ച അദ്ദേഹം ഗവർണർ മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് ഭരണം നിർവഹിക്കുന്നതെങ്കിലും മന്ത്രിസഭ ഗവർണർക്ക് എന്ത് ഉപദേശമാണ് നൽകിയതെന്ന് ഒരു കോടതിക്കും അന്വേഷിക്കാൻ അധികാരമില്ലെന്നും ലേഖനത്തില്‍ അറിയിച്ചു.