തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ നിരക്ക് ഏർപ്പെടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇത് പ്രകാരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ പ്രതിദിനം 2,300 രൂപയാണ് ജനറല്‍ വാര്‍ഡിന് നല്‍കേണ്ടി വരിക. ഓക്‌സിജന്‍ സൗകര്യമുള്ള എച്ച്ഡിയു ബെഡ്ഡിന് 3,300 രൂപയും നല്‍കണം. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികള്‍ ഐസിയുവിന് 6,500 രൂപയും ഐസിയു വെന്‍റിലേറ്റര്‍ വേണമെങ്കില്‍ 11,500 രൂപയും ദിവസേന നല്‍കണം. ഇതിനുപുറമേ പിപിഇ കിറ്റിനുള്ള ചാര്‍ജും രോഗികളില്‍ നിന്നും ഈടാക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.
കൈപൊള്ളുന്ന കൊവിഡ് ചികിത്സ നിരക്കുമായി സ്വകാര്യ ആശുപത്രികൾ - covid treatment rate
ജനറല്‍ വാര്‍ഡില്‍ കഴിയുന്ന രോഗിക്ക് വരുന്ന മിനിമം ചെലവ് 16,310 രൂപയാണ്. മറ്റ് പരിശോധന ചാര്‍ജുകളും ചികിത്സാ ചെലവും ഉള്‍പ്പെടെ ബിൽ വൻ തുകയാകും
സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം രോഗലക്ഷണമില്ലാതെ വൈറസ് ബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് ഏഴ് ദിവസവും ലക്ഷണങ്ങളോടെ രോഗം സ്ഥിരീകരിക്കുന്നവര്‍ 10 ദിവസവും ആശുപത്രിയില്‍ കഴിയണം. അതിനു ശേഷമാണ് രോഗ പരിശോധന നടത്തുക. ഇതനുസരിച്ച് രോഗം ബാധിച്ചവര്‍ കുറഞ്ഞത് ഏഴ് ദിവസമോ അതിന് മുകളിലോ ആശുപത്രിയില്‍ കഴിയണം. എങ്കില്‍ ജനറല്‍ വാര്‍ഡില്‍ കഴിയുന്ന രോഗി 16,310 രൂപ ബെഡിന് മാത്രം നല്‍കണം. മറ്റ് പരിശോധന ചാര്‍ജുകളും ചികിത്സാ ചെലവും ഉള്‍പ്പെടെ വന്‍തുക ബില്ലായി നല്‍കേണ്ടിവരും.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിൽ എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലെയും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാ നിരക്കുകളാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഹിക്കും. പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന കൊവിഡ് രോഗികളുടെ ചികിത്സ ചെലവും സര്‍ക്കാര്‍ തന്നെയാകും വഹിക്കുക. സ്വകാര്യലാബുകളിലെ പരിശോധന നിരക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. സ്രവ പരിശോധനയായ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2,750 രൂപയും ആന്‍റിജന്‍ പരിശോധനയ്ക്ക് 625 രൂപയും എക്‌സ്‌പേര്‍ട്ട് നാറ്റിന് 3,000 രൂപയും ട്രൂ നാറ്റ് സ്റ്റെപ്പ് വണ്‍, സ്റ്റെപ്പ് ടു എന്നിവക്ക് 1,500 രൂപ വീതവുമാണ് നിരക്ക്. സര്‍ക്കാര്‍ തെരെഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ലാബുകളില്‍ പൊതുജനങ്ങള്‍ക്ക് കൊവിഡ് പരിശോധന നടത്താവുന്നതാണ്.