കേരളം

kerala

കൊവിഡ് കേസുകള്‍ കുതിക്കുന്നു; സംസ്ഥാനത്ത് കര്‍ശന നടപടികള്‍ അനിവാര്യമെന്ന് ഐ.എം.എ

By

Published : Jan 25, 2021, 7:08 PM IST

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതാണ് ഇത്തരം അവസ്ഥക്ക് കാരണം. അടിയന്തര നടപടി ഉടന്‍ നടപ്പാക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും ഐ.എം.എ വ്യക്തമാക്കി

IMA kerala  IMA  indian medical assosiation  കൊവിഡ് വ്യാപനം രൂക്ഷം  സംസ്ഥാനത്ത് കര്‍ശന നടപടികള്‍ അനിവാര്യമെന്ന് ഐ.എം.എ  ഐ.എം.എ  കൊവിഡ് 19
കൊവിഡ് കേസുകള്‍ കുതിക്കുന്നു; സംസ്ഥാനത്ത് കര്‍ശന നടപടികള്‍ അനിവാര്യമെന്ന് ഐ.എം.എ

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചപ്പോള്‍ ബ്രേക്ക് ദ ചെയിന്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ അലംഭാവമുണ്ടായതാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷത്തിന് കാരണം. സ്‌കൂളുകള്‍, കോളജുകള്‍, സിനിമാശാലകള്‍, മാളുകള്‍, ബാറുകള്‍ തുടങ്ങിയവയെല്ലാം തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കൊവിഡ് നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ല. ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കുമെന്ന മുന്നറിയിപ്പും ഐ.എം.എ നല്‍കുന്നുണ്ട്.

50 ശതമാനം മാത്രം സെന്‍സിറ്റീവ് ആയ ആന്‍റിജന്‍ ടെസ്റ്റുകള്‍ക്ക് പകരം ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കണം. ഇതോടൊപ്പം പരമാവധി പരിശോധന നടത്തി രോഗബാധിതരെ കണ്ടെത്തണം. എന്നാല്‍ മാത്രമേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവുകയുള്ളൂ. അതുപോലെത്തന്നെ ഐസൊലേഷന്‍, ക്വാറന്‍റൈന്‍ നിബന്ധനകളും കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അനാവശ്യ സഞ്ചാരങ്ങള്‍, ആഘോഷങ്ങള്‍ക്കായി ഒത്തുകൂടല്‍ എന്നിവയില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

സമ്പര്‍ക്ക പരിശോധന, സര്‍വൈലന്‍സ് ടെസ്റ്റിങ് എന്നിവ നിന്നുപോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് കൂടുതല്‍ അപകടമുണ്ടാക്കുമെന്നും ഐ.എം.എ സൂചന നല്‍കുന്നു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ദിനംപ്രതി ആയിരത്തിനുമുകളില്‍ രോഗികള്‍ എന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. ഇത് ആശുപത്രികളിലെ ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ അപര്യാപ്‌തമാകുന്ന സാഹചര്യമുണ്ടാക്കും. അടിയന്തര നടപടി ഉടന്‍ നടപ്പാക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഐഎംഎ വ്യക്തമാക്കി. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമന്നും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details