കേരളം

kerala

ETV Bharat / state

തടവുകാർക്ക് കൊവിഡ് ; അതീവ ജാഗ്രതയോടെ ജയിൽ വകുപ്പ്

മാസ്കിൻ്റെയും സാനിറ്റൈസറിൻ്റെയും ഉപയോഗം തടവുകാരിൽ കർശനമാക്കി. കൊവിഡ് ഒന്നാംഘട്ട വ്യാപന സമയത്ത് സ്വീകരിച്ച നടപടികൾ രണ്ടാം ഘട്ടത്തിലും കർശനമായി നടപ്പാക്കുന്നതിനൊപ്പം പരിശോധനകളും വ്യാപകമാക്കി.

By

Published : May 4, 2021, 10:59 PM IST

covid surge  ജയിൽ വകുപ്പ്  തടവുകാർക്ക് കൊവിഡ്  കേരളാ കൊവിഡ്
തടവുകാർക്ക് കൊവിഡ്; അതീവ ജാഗ്രതയോടെ ജയിൽ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൊവിഡ് പടരുന്ന സാഹചര്യം ഒഴിവാക്കാൻ അതീവ ജാഗ്രതയോടെ ജയിൽവകുപ്പ്. മാസ്കിൻ്റെയും സാനിറ്റൈസറിൻ്റെയും ഉപയോഗം തടവുകാരിൽ കർശനമാക്കി. കൊവിഡ് ഒന്നാംഘട്ട വ്യാപന സമയത്ത് സ്വീകരിച്ച നടപടികൾ രണ്ടാം ഘട്ടത്തിലും കർശനമായി നടപ്പാക്കുന്നതിനൊപ്പം പരിശോധനകളും വ്യാപകമാക്കി. എല്ലാ ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. തടവുകാരുടെ വാക്സിനേഷൻ ഘട്ടം ഘട്ടമായി നടത്തി വരികയാണെന്ന് ഡിഐജി സന്തോഷ് സുകുമാരൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ആറായിരത്തോളം തടവുകാരാണ് സംസ്ഥാനത്തെ ജയിലുകളിലുള്ളത്. ഇതിൽ 5100 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 413 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ 139 പേർക്കും എറണാകുളം ജില്ലാ ജയിലിൽ 72 പേർക്കും തിരുവനന്തപുരം ജില്ല ജയിലിൽ 50 പേർക്കും വിയ്യൂർ സെൻട്രൽ ജയിലിൽ 33 പേർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം ആദ്യഘട്ട വ്യാപനത്തിൽ 550 ഓളം പേർക്ക് രോഗം ബാധിച്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഇത്തവണ രണ്ടുപേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

Read More:കൊവിഡ് വ്യാപനം : നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ജയിൽ ഡിജിപി ഋഷിരാജ് സിംഗുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. രോഗബാധിതരെ പ്രത്യേകം പാർപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്‌തുവരുകയാണ്. തിരുവനന്തപുരം, കണ്ണൂർ ജയിലുകളിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ എല്ലാ തടവുകാർക്കും വാക്സിൻ നൽകിയതായും ജയിൽ അധികൃതർ വ്യക്തമാക്കി. ആദ്യ വ്യാപന ഘട്ടത്തിൽ വിചാരണത്തടവുകാർക്ക് സ്വന്തം ബോണ്ടിൽ ജാമ്യം അനുവദിച്ചിരുന്നു. ഇത്തവണയും ഈ നിലപാട് സ്വീകരിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ജയിലിലെ ആൾക്കൂട്ടം ഒഴിവാക്കാൻ പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details