തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വരാനിരിക്കുന്ന നാളുകൾ വന്നതിനേക്കാൾ കടുത്തതാണ്. കേരളത്തിലെ ഉയർന്ന ജനസാന്ദ്രത വെല്ലുവിളിയാണ്. 60 വയസിന് മേൽ പ്രായമുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതോടെ വെൻ്റിലേറ്ററുകൾക്ക് ക്ഷാമം നേരിട്ടേക്കാം. ഐസിയുകളും സജ്ജമാക്കുന്നുണ്ട്. എത്ര രോഗികൾ വന്നാലും റോഡിൽ കിടക്കുന്ന അവസ്ഥ വരാതിരിക്കാൻ കരുതലോടെ സർക്കാർ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ കൊവിഡ് മരണസംഖ്യ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ് - കൊവിഡ് മരണസംഖ്യ കേരളം
കടുത്ത നാളുകൾ വരാനിരിക്കുന്നതിനാൽ വലിയ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
ആദ്യ രണ്ട് ഘട്ടങ്ങൾ കേരളം നന്നായി തരണം ചെയ്തു. എവിടെ താരതമ്യം ചെയ്താലും കേരളമാണ് പൊരുതി നിൽക്കുന്നത്. മരണം സംഭവിച്ചവരിൽ 90 ശതമാനവും 60 മുകളിൽ പ്രായമുള്ളവരും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരുമാണ്. കടുത്ത നാളുകൾ വരാനിരിക്കുന്നതിനാൽ വലിയ ജാഗ്രത വേണം. തുമ്മലോ ജലദോഷമോ ഉണ്ടായാൽ പോലും നിസാരമായി തള്ളാതെ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. മാസങ്ങളായി ആരോഗ്യ പ്രവർത്തകരെല്ലാം ജോലിയിൽ തുടരുകയാണ്. എന്നാൽ ആരും ക്ഷീണിക്കരുത്. കുറച്ചു കൂടി കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും എല്ലാവരും തയാറെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ നവീകരിച്ച ഒ.പി.വിഭാഗം, ഐസിയു, പിസിആർ ലാബ്, മോർച്ചറി, പവർ ലോൺട്രി, ഡിജിറ്റൽ ഫ്ലൂ റോസ്കോപ്പി മെഷീൻ, സിസിടിവി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.