കേരളം

kerala

അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തെ ദുരവസ്ഥ: കെട്ടിട ഉടമകള്‍ക്ക് നിബന്ധനകളുമായി തിരുവനന്തപുരം നഗരസഭയുടെ നിയമാവലി

By

Published : Feb 1, 2023, 7:59 PM IST

ചാല മാര്‍ക്കറ്റിലെ റെയിന്‍ബോ പ്ലാസയില്‍ അതിഥി തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്നയിടം മന്ത്രി വി ശിവന്‍ കുട്ടി നേരിട്ടെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് തൊഴിലാളികളുടെ താമസസ്ഥലത്തെ ദുരവസ്ഥ കണക്കിലെടുത്ത് കെട്ടിട ഉടമകള്‍ക്ക് നഗരസഭ പുതിയ നിയമാവലി പുറത്തിറക്കുന്നത്

code of law  code of law to building owners  guest workers accommodation issue  guest workers in kerala  guest workers issue in kerala  condition of guest workers  minister v shivankutty  latest news in trivandrum  latest news today  അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തെ ദുരവസ്ഥ  തിരുവനന്തപുരം നഗരസഭയുടെ നിയമാവലി  കെട്ടിട ഉടമകള്‍ക്ക് നിബന്ധന  മന്ത്രി വി ശിവന്‍ കുട്ടി  തൊഴിലാളികളുടെ താമസസ്ഥലത്തെ ദുരവസ്ഥ  തിരുവനന്തപുരം നഗരസഭ  കേരളത്തിലെ അതിഥി തൊഴിലാളികള്‍  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തെ ദുരവസ്ഥ; കെട്ടിട ഉടമകള്‍ക്ക് നിബന്ധനകളുമായി തിരുവനന്തപുരം നഗരസഭയുടെ നിയമാവലി

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തെ ദുരവസ്ഥ അനുദിനം പുറത്ത് വരുന്ന സാഹചര്യത്തിൽ കെട്ടിട ഉടമകൾക്ക് നിബന്ധകളുമായി തിരുവനന്തപുരം നഗരസഭ പുതിയ നിയമാവലി പുറത്തിറക്കുന്നു. നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് പുതിയ നിയമാവലിയുടെ നിർദേശം മുന്നോട്ട് വച്ചത്. വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാൻ നിലവിലെ ചട്ടങ്ങൾ നഗരസഭ അധികൃതർക്ക് തടസമാണ്.

ഇത് മറികടക്കാനാണ് ആരോഗ്യ വിഭാഗം പുതിയ നിയമാവലിക്ക് നിർദേശം നൽകിയത്. ആരോഗ്യ വിഭാഗം നിർദേശിച്ച പുതിയ ചട്ടപ്രകാരം ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന ക്യാമ്പുകൾക്ക് രജിസ്ട്രേഷൻ കൊണ്ടു വരും. നഗരസഭയുടെ ലൈസൻസ് ലഭിച്ച കെട്ടിടങ്ങളിൽ പാർപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തണം. നിർമാണ സ്ഥലങ്ങളിൽ താത്‌കാലികമായി ഒരുക്കുന്ന ക്യാമ്പുകൾക്ക് ലൈസൻസ് ചട്ടം നിർബന്ധമില്ല.

കെട്ടിട ഉടമ ഉറപ്പ് വരുത്തേണ്ട കാര്യങ്ങള്‍:എന്നാൽ, ക്യാമ്പിന്‍റെ പ്രവർത്തനം, നിർമാണം പൂർത്തിയാക്കുമ്പോൾ അവസാനിപ്പിക്കേണ്ടതാണ്. സ്ഥിരമായി ഒരുക്കുന്ന ക്യാമ്പുകൾ ഉൾപ്പെട്ട കെട്ടിടത്തിലേക്ക് മൂന്ന് അടിയെങ്കിലും വീതിയുള്ള നടപ്പാത ഉണ്ടായിരിക്കണം, ഒരു അതിഥി തൊഴിലാളിക്ക് മൂന്ന് ചതുരശ്ര മീറ്റർ വിസ്‌തീർണം ലഭ്യമാക്കണം, കെട്ടിടത്തിൽ വൈദ്യുതി, വെള്ളം, ആവശ്യമായ വായുസഞ്ചാരം എന്നിവ ഉറപ്പാക്കണം, അഞ്ച് തൊഴിലാളികൾക്ക് ഒരു ടോയ്‌ലറ്റ് എന്ന നിലയിൽ സംവിധാനം ഒരുക്കണം, 10ല്‍ കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ പാചകത്തിനുള്ള സൗകര്യമുണ്ടാകണം, കക്കൂസ് മാലിന്യം സൂക്ഷിക്കാൻ സെപ്റ്റിക് ടാങ്ക് സൗകര്യം നിയമാനുസൃത സംസ്‌കരണം എന്നീ സൗകര്യങ്ങൾ ഉറപ്പാക്കേണ്ട ചുമതല കെട്ടിട ഉടമയ്ക്കാണ്.

തൊഴിലാളികളിൽ നിന്നും ഈടാക്കുന്ന വാടകയ്ക്ക് നിർബന്ധമായും റെസിപ്റ്റ് നൽകണമെന്ന് പുതിയ നിർദേശത്തിൽ പറയുന്നു. ഇത്തരത്തിൽ അംഗീകൃത ക്യാമ്പുകളിൽ കഴിയുന്നവരെല്ലാം നഗരസഭയിൽ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് കെട്ടിട ഉടമയും ഇവർക്ക് ഐ ഡി കാർഡുണ്ടെന്ന് കരാറുകാരും ഉറപ്പ് വരുത്തണം. കൂടാതെ ക്യാമ്പുകളിൽ നഗരസഭ ഉദ്യോഗസ്ഥരും വാർഡ് കൗൺസിലർമാരും മുഴുവൻ അതിഥി തൊഴിലാളികളും ഉൾപ്പെട്ട മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.

കമ്മിറ്റിക്ക് ഒരു പ്രസിഡന്‍റ് ഉണ്ടാവുകയും പ്രസിഡന്‍റിന്‍റെ വിവരങ്ങൾ നഗരസഭയെ അറിയിക്കുകയും ചെയ്യണം. കെട്ടിട ഉടമയേയും തൊഴിലാളികളുടെ സ്പോൺസർമാരെയും കമ്മിറ്റിയിൽ അംഗങ്ങളാക്കാം. മാസത്തിൽ ഒരു തവണയെങ്കിലും ഈ കമ്മിറ്റികൾ വിളിച്ചു ചേർത്ത് മിനിട്‌സ് രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു.

നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രി: അനൗദ്യോഗിക അംഗങ്ങൾ ആവശ്യപ്പെട്ടാൽ നിർബന്ധമായും കമ്മിറ്റി യോഗം ചേരേണ്ടതുണ്ട്. ചാല കമ്പോളത്തിൽ 100ല്‍ പരം അതിഥി തൊഴിലാളികൾ ശോചനീയമായ സാഹചര്യത്തിൽ താമസിക്കുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടി നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചട്ടത്തിന് നിർദേശം വന്നത്.

പുതിയ നിയമാവലി കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച ശേഷമാകും നിലവിൽ വരിക. ജില്ലയിലെ മെഡിക്കൽ കോളജ്, ചാല, വാർഡുകളിൽ ഇത്തരത്തിൽ ശോചനീയമായി അതിഥി തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നുവെന്ന പരാതികൾ ലഭിച്ച സാഹചര്യത്തിൽ ആരോഗ്യ വിഭാഗം നേരത്തെ തന്നെ നോട്ടിസ് നൽകിയിരുന്നു. നിലവിലുള്ള ചട്ടപ്രകാരം ഇതര സംസ്ഥാന തൊഴിലാളികളെ ഇത്തരത്തിൽ പാർപ്പിക്കുന്ന കരാറുകാർക്കെതിരെ നഗരസഭയ്ക്ക് നടപടിയെടുക്കാനാവില്ല.

അതിനാല്‍ തന്നെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെട്ടിട ഉടമകൾക്കാണ് നഗരസഭ നോട്ടിസ് നൽകിയത്. 2017-18ൽ സർക്കാരിന്‍റെ പ്ലാനിങ് ബോർഡ്‌ നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 31.5 ലക്ഷമാണ്. 2030ഓടെ ഇത് 60 ലക്ഷമായി ഉയരുമെന്നും പഠനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

കെട്ടിട നിർമാണ മേഖല, കൃഷി, ഭക്ഷണശാലകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും തൊഴിലെടുക്കുന്നത്. ഇതിൽ നിർമാണ മേഖലയിലുള്ളവരാണ് വലിയ വിഭാഗവും. പുതിയ നിർദേശ പ്രകാരം അതിഥി തൊഴിലാളികൾ ഉൾപ്പെട്ട മാനേജിങ് കമ്മിറ്റിയെന്ന നിർദേശത്തിന്‍റെ പ്രായോഗികത കണ്ടറിയേണ്ടതുണ്ട്. കൂടാതെ താത്‌കാലിക ക്യാമ്പുകളിൽ മാനേജിങ് കമ്മിറ്റി നടപടികൾ എങ്ങനെ നടപ്പിലാക്കുമെന്നും പുതിയ നിർദേശത്തിൽ പരാമർശമില്ല.

ABOUT THE AUTHOR

...view details