കേരളം

kerala

By

Published : Feb 6, 2020, 4:31 PM IST

Updated : Feb 7, 2020, 4:51 AM IST

ETV Bharat / state

ക്രിസ്ത്യൻ സെമിത്തേരി ബിൽ; ആശങ്ക വേണ്ടെന്ന് സർക്കാർ

അവ്യക്തമായ ബില്ലാണെന്നാരോപിച്ച് പ്രതിപക്ഷം ബില്ലിനെതിരെ രംഗത്ത്. ബിൽ തയാറാക്കുന്നതിന് മുമ്പ് സഭകളുമായി വിശദമായ ചർച്ച നടത്തണമായിരുന്നു. എല്ലാ ക്രിസ്ത്യാനികൾക്കുമെന്നതിന് പകരം തർക്കവിഭാഗങ്ങൾക്കെന്ന് മാറ്റണമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കേരള ക്രിസ്ത്യൻ സെമിത്തേരി ബിൽ  ക്രിസ്ത്യന്‍ സെമിത്തേരി  മന്ത്രി എ.കെ.ബാലന്‍  ഓർത്തഡോക്‌സ്-യാക്കോബായ തർക്കം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  christian cemetery bill  bill assembly
കേരള ക്രിസ്ത്യൻ സെമിത്തേരി ബിൽ നിയമസഭയിൽ

തിരുവനന്തപുരം: കേരള ക്രിസ്ത്യൻ സെമിത്തേരി ബില്ലില്‍ ആർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി എകെ ബാലൻ. ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടശേഷമാണ് മന്ത്രിയുടെ പ്രതികരണം. നിയമങ്ങൾ അന്തിമമല്ല. ആവശ്യമുള്ളപ്പോൾ ഭേദഗതി കൊണ്ടു വരാം. മൃതദേഹങ്ങൾ അനാഥമാക്കാൻ സർക്കാർ അനുവദിക്കില്ല. ഇത്തരം വിഷയങ്ങളിൽ നോക്കി നിൽക്കാൻ കഴിയില്ല. ആർക്കും നിയമത്തിൽ ആശങ്ക വേണ്ട. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത നിയമമാണ് സർക്കാർ കൊണ്ട് വന്നത്. പ്രതിപക്ഷത്തിന്‍റെ നിർദ്ദേശങ്ങൾ സബ്ജക്ട് കമ്മിറ്റി പരിശോധിക്കുമെന്നും എകെ ബാലൻ വ്യക്തമാക്കി.

സഭാ തര്‍ക്കത്തിന്‍റെ പേരില്‍ ഒരു മൃതശരീരവും അനാഥമാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ക്രിസ്ത്യന്‍ സെമിത്തേരി നിയമത്തിലെ ആശങ്കകള്‍ നിയമസഭാ സബ്ജക്ട് കമ്മറ്റി പരിശോധിക്കുമെന്നും മന്ത്രി. യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തിന്‍റെ പേരില്‍ മൃതദേഹം സംസ്‌കരിക്കുന്നത് വൈകുന്നതും അതുമൂലമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ക്രമസമാധാന പ്രശ്‌നമാകുന്നതും തടയുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ക്രിസ്ത്യന്‍ സെമിത്തേരി ബില്ല് കൊണ്ടുവന്നത്. സുപ്രീം കോടതി വിധിയെച്ചൊല്ലി രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കം ശവ സംസ്‌കാരത്തെ തടസ്സപ്പെടുത്തുന്ന തരത്തിലേക്ക് ബാധിക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ബില്ല് അവതരിപ്പിച്ച് മന്ത്രി എ.കെ.ബാലന്‍ വ്യക്തമാക്കി. ഒരു ഇടവകയിൽ ഉൾപ്പെടുന്ന കുടുംബങ്ങളിലെ എല്ലാ അംഗങ്ങൾക്കും പൂർവികരുടെ കല്ലറകളിൽ അടക്കം ചെയ്യാനുള്ള അവകാശമുണ്ട്. ഇതിന് വേണ്ടിയാണ് നിയമനിർമാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അവധാനതയും സാമാന്യമര്യാദയുമില്ലാത്തതും അവ്യക്തവുമായ ബില്ലാണിതെന്നും ഗുരുതരപ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബിൽ തയാറാക്കുന്നതിന് മുമ്പ് സഭകളുമായി വിശദമായ ചർച്ച നടത്തണമായിരുന്നു. എല്ലാ ക്രിസ്ത്യാനികൾക്കുമെന്നതിന് പകരം തർക്കവിഭാഗങ്ങൾക്കെന്ന് മാറ്റണമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഓർത്തഡോക്‌സ്- യാക്കോബായ തർക്കം പരിഹരിക്കാനുള്ള നിയമത്തിന്‍റെ പരിധിയിൽ നിന്നും കത്തോലിക്കരെ ഒഴിവാക്കണമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. തർക്കം പരിഹരിക്കാൻ സർക്കാർ നിരവധി ചർച്ച നടത്തി. എല്ലാ സഭയിലും തർക്കമില്ല. തർക്കമുള്ള സഭയിലെ പ്രശ്‌നം പരിഹരിക്കാൻ സര്‍ക്കാര്‍ അവധാനതയോടെ നടത്തിയ നീക്കമാണിതെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

Last Updated : Feb 7, 2020, 4:51 AM IST

ABOUT THE AUTHOR

...view details