കേരളം

kerala

By

Published : Jan 23, 2023, 7:28 PM IST

ETV Bharat / state

മൃഗശാലയിലെ ക്ഷയരോഗം: പ്രതിരോധ നടപടികൾ ഊർജിതമാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗത്തെ തുടർന്ന് 2022ല്‍ മാത്രം 52 കൃഷ്‌ണ മൃഗങ്ങളും മാനുകളുമാണ് ചത്തത്. ഈ വിഷയത്തിലാണ് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ ഇടപെടല്‍

Tuberculosis outbreak in zoo  Chinchu Rani statement on TB outbreak in zoo  മൃഗശാലയിലെ ക്ഷയരോഗം  തിരുവനന്തപുരം മൃഗശാല  മന്ത്രി ജെ ചിഞ്ചുറാണി
മൃഗശാലയിലെ ക്ഷയരോഗം

തിരുവനന്തപുരം: മൃഗശാലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷയരോഗത്തെ തുടർന്ന് പുള്ളിമാനുകളും കൃഷ്‌ണമൃഗങ്ങളും ചത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മൃഗശാലയിൽ നടത്തിയ മിന്നൽ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

2022ല്‍ ചത്തത് 52 മൃഗങ്ങള്‍:ക്ഷയരോഗത്തെ തുടർന്ന് മൃഗങ്ങള്‍ മരിക്കുന്ന സംഭവം മറ്റ് സംസ്ഥാനങ്ങളിലും ഉണ്ട്. മൃഗങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകുന്നുണ്ട്. രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാൻ മൃഗങ്ങളെ ശുശ്രൂഷിക്കുന്നവർ മുൻകരുതൽ എടുക്കണം. സന്ദർശകരിലേക്ക് രോഗം പകരില്ല. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം 52 കൃഷ്‌ണ മൃഗങ്ങളും മാനുകളുമാണ് മൃഗശാലയിൽ ക്ഷയ രോഗത്തെ തുടർന്ന് ചത്തത്. സംഭവത്തിൽ ഡയറക്‌ടറോട് നേരത്തെ തന്നെ റിപ്പോർട്ട് തേടിയിരുന്നു.

ക്ഷയരോഗം ഉണ്ടെങ്കിൽ തണുപ്പ് ബാധിച്ചാൽ മരണം പെട്ടെന്ന് സംഭവിക്കും. ജീവനക്കാർക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ പാലിക്കും. ജീവനക്കാർക്ക് ഗ്ലൗസ് മാസ്‌ക്, ഷൂ തുടങ്ങിയവ ഉറപ്പാക്കും. കൂടുതൽ മൃഗങ്ങളെയും പക്ഷികളെയും മ്യൂസിയത്തിലേക്ക് കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ (സിയാഡ്) ഉദ്യോഗസ്ഥർ മൃഗശാലയിൽ നടത്തിയ പരിശോധനയിലാണ് കൃഷ്‌ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്ന് സ്ഥിരീകരിച്ചത്.

ALSO READ|മൃഗങ്ങൾ ചത്തൊടുങ്ങാൻ കാരണം ക്ഷയരോഗ ബാധ; രോഗം സ്ഥിരീകരിച്ച് മന്ത്രി ജെ ചിഞ്ചുറാണി

രോഗബാധയുള്ളവയെ കൂട്ടത്തിൽ നിന്ന് മാറ്റി പരിചരിക്കാൻ നിർദേശിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. നിലവിൽ മൃഗശാല അടച്ചിടേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. സ്വപ്‌ന സൂസൻ എബ്രഹാം, ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസറും ഡയറക്‌ടറുമായ ഡോ. എസ് നന്ദകുമാർ, അസിസ്റ്റന്‍റ് ഡയറക്‌ടർ ഡോ. സഞ്‌ജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്. മനുഷ്യരിലേക്ക് രോഗബാധ ഉണ്ടാകുമോയെന്ന പരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാൻ സംവിധാനം:മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാതിരിക്കാൻ പരിചാരകരും ജീവനക്കാരും മൃഗങ്ങളോട് ഇടപഴകുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ കർശനമായി പാലിക്കാനും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് നിർദേശം നൽകിയതായും സൂചനയുണ്ട്. അതേസമയം മൃഗശാലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് മ്യൂസിയം മൃഗശാല ഡയറക്‌ടർ അബു ശിവദാസിന്‍റെ പ്രതികരണം. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 54 കൃഷ്‌ണ മൃഗങ്ങളും 42 പുള്ളിമാനുകളും മൂന്ന് ഇഗ്വാനകളും മൂന്ന് കാട്ടുപോത്തും 24 പക്ഷികളുമാണ് മൃഗശാലയിൽ ചത്തത്. 2016-17 വർഷത്തിൽ 49 മൃഗങ്ങളും, 2107-18ൽ 88 മൃഗങ്ങളും, 2018-19ൽ 109 മൃഗങ്ങളും, 2019-20ൽ 85 മൃഗങ്ങളും, 2020-21ൽ 91 മൃഗങ്ങളുമാണ് ചത്തത്. മൃഗശാലയിലെ പ്രധാന ആകർഷണങ്ങളായിരുന്ന മൃഗങ്ങളുടെ കൂടുകളെല്ലാം നിലവില്‍ കാലിയാണ്. ഗ്രേസി എന്ന സിംഹം മാത്രമാണ് ഇപ്പോൾ കൂട്ടിലുള്ളത്.

ആയുഷ് എന്ന സിംഹം പ്രായാധിക്യം മൂലം ആശുപത്രിയിലാണ്. ജിറാഫ്, സീബ്ര, അമേരിക്കൻ പുലി എന്നിവയുടെ കൂടുകളും കാലിയാണ്. പ്രതികൂല കാലാവസ്ഥയും അടിക്കടിയുണ്ടാകുന്ന രോഗങ്ങളുമാണ് മൃഗങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ABOUT THE AUTHOR

...view details