തിരുവനന്തപുരം: ഇടതു സർക്കാരിന്‍റെ അഞ്ചാം ബജറ്റിൽ തലസ്ഥാനത്തെ അവഗണിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റിൽ തലസ്ഥാന വികസനത്തിന് 4853 കോടി രൂപ അനുവദിച്ചതായി കണക്കുകൾ നിരത്തി ധനമന്ത്രി നിയമസഭയിൽ അവകാശപ്പെട്ടു. എന്നാൽ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തിയുള്ള തെറ്റിദ്ധാരണജനകമായ കണക്കുകളാണ് ധനമന്ത്രി നിയമസഭയിൽ നിരത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. റോഡ്, മേൽപ്പാലം എന്നിവയ്ക്കായി ഈ ബജറ്റിൽ 2000 കോടി അനുവദിച്ചതായി ബജറ്റിൻമേൽ നടന്ന പൊതു ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
തലസ്ഥാനത്തെ അവഗണിച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് - Fifth budget
റോഡ്, മേൽപ്പാലം എന്നിവയ്ക്കായി ബജറ്റിൽ 2000 കോടി അനുവദിച്ചതായി ബജറ്റിൻമേൽ നടന്ന പൊതു ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു

മൾട്ടി ലവൽ പാർക്കിങിന് 1882 കോടി രൂപ ബജറ്റിൽ വകയിരുത്തി. സ്‌മാർട് സിറ്റി ട്രാൻസ്പോർട്ട് നെറ്റ് വർക്കിന് 864 കോടി രൂപ അനുവദിച്ചു. ആരോഗ്യമേഖലയ്ക്കും ഐടി മേഖലയ്ക്കും 534 കോടി രൂപ വീതം അനുവദിച്ചു. ആറ്റുകാൽ ടൗൺഷിപ്പ് പദ്ധതിക്ക് 65 കോടി രൂപ കിഫ് ബി വഴി അനുവദിച്ചു. പണി ഉടൻ ആരംഭിക്കും. തിരുവനന്തപുരത്തെ പ്രത്യേക സാമ്പത്തിക മേഖലയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ കണക്ക് നിരത്തി ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തലസ്ഥാന ജില്ലയെയും പ്രതിപക്ഷ എം.എൽ.എ മാരെയും ബജറ്റിൽ അവഗണിച്ചെന്നാരോപിച്ച് പ്രതിപക്ഷം ധനമന്ത്രിയുടെ ബജറ്റ് മറുപടി പ്രസംഗം ബഹിഷ്‌കരിച്ചു.