കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സ്ഥാനാർഥി നിർണയത്തിന് ശേഷം എല്‍ഡിഎഫ് ഇത്രയധികം പ്രതിസന്ധി നേരിട്ട മറ്റൊരു കാലമുണ്ടാകില്ല. സാധാരണ ഗതിയില്‍ ഇടതു പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആദ്യ റൗണ്ട് മണ്ഡല പര്യടനം പൂർത്തിയാക്കിയ ശേഷമാകും യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. ഇത്തവണ ബിജെപി കൂടി ശക്തമായ സാന്നിധ്യമാകുമ്പോൾ എല്‍ഡിഎഫ് സ്ഥാനാർഥി നിർണയത്തിലെ കല്ലുകടി ഏത് രീതിയിലാകും പ്രതിഫലിക്കുക എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. മഞ്ചേശ്വരം, കുറ്റ്യാടി, പിറവം മണ്ഡലങ്ങളിലാണ് ഇടതുമുന്നണിയില്‍ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷവും പ്രതിസന്ധി നിലനില്‍ക്കുന്നത്. സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കാനായി മാറ്റി വെയ്ക്കുന്നതും ഇടതുപക്ഷത്ത് പതിവിന് വിരുദ്ധമായ രീതിയാണ്. അക്കാര്യത്തില്‍ സിപിഎമ്മിന് ഒപ്പം സിപിഐയും ആദ്യഘട്ടത്തില്‍ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത മണ്ഡലങ്ങളുണ്ട്. ദേവികുളവും മഞ്ചേശ്വരവും സിപിഎം ഒഴിച്ചിട്ടപ്പോൾ ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക മണ്ഡലങ്ങളില്‍ സിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
2006ല്‍ വിഎസിന്‍റെ സ്ഥാനാർഥിത്വം, 2009ലെ പൊന്നാനി പാർലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം, 2014ല്‍ തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം എന്നിവയിലെല്ലാം ഇടതുമുന്നണിയില്‍ തർക്കങ്ങളുണ്ടായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് അഷറഫലി കളത്തിലിനെയാണ്. എന്നാല്‍ സ്വതന്ത്രനായി മത്സരിച്ച പിവി അൻവറിനെ സിപിഎം പരസ്യമായി പിന്തുണച്ചതും വലിയ മുന്നണി തകർക്കങ്ങൾക്ക് കാരണമായി. പല മണ്ഡലങ്ങളിലും മുന്നണിക്കുള്ളില്‍ തർക്കങ്ങൾ പരസ്യമാണെങ്കിലും അവയൊക്കെ ജയ പരാജയത്തിനപ്പുറത്ത് സ്ഥാനാർഥി നിർണയത്തോടെ പരസ്യ പ്രതിഷേധങ്ങളും തർക്കങ്ങളും അവസാനിച്ചിരുന്നു. ഇപ്പോൾ സാഹചര്യം അങ്ങനെയല്ല, മഞ്ചേശ്വരത്ത് സിപിഎം സംസ്ഥാന നേതൃത്വം ആലോചിച്ച രണ്ട് പേരുകളും ജില്ലാ ഘടകത്തില്‍ രൂക്ഷ വിമർശനത്തിന് വിധേയമായി. ഒടുവില്‍ പാർട്ടിക്ക് തന്നെ സമവായ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നു. കുറ്റ്യാടിയില്‍ ഇനിയും തർക്കം തുടരുകയാണ്. സീറ്റ് കേരള കോൺഗ്രസിന് നല്‍കിയതാണ് തർക്കങ്ങൾക്ക് കാരണം. കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്ത് മത്സരിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ പാർട്ടി പ്രവർത്തകർ നടത്തിയ പ്രകടനം സംസ്ഥാന തലത്തില്‍ തന്നെ ചർച്ചയായിട്ടുണ്ട്. ഇനിയും സിപിഎമ്മിന് കുറ്റ്യാടി പ്രശ്നം പരിഹരിക്കാനാകാത്തത് പാർട്ടിക്കുള്ളില്‍ വരും ദിവസങ്ങളിലും ചർച്ചയാകും. കേഡർ പാർട്ടി എന്ന നിലയില്‍ പാർട്ടി തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത് എങ്ങനെയാകും സിപിഎം നേരിടുക എന്നതും കൗതുകമാണ്.