പാറ്റ്ന: രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്ന സാഹചര്യചത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് റദ്ദാക്കാൻ ഉത്തരവിട്ട് ബിഹാർ പൊലീസ്. പരാതി വ്യാജമെന്ന് തെളിഞ്ഞതായും കേസ് റദ്ദാക്കാൻ സദർ പൊലീസ് സ്റ്റേഷന് നിർദേശം നൽകിയതായും മുസാഫർപുർ എസ്.എസ്.പി (സീനിയര്‍ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ്) മനോജ് കുമാർ സിൻഹ പറഞ്ഞു. പ്രമുഖരായ 49 പേർക്കെതിരെ കേസെടുത്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, അപർണ സെൻ, അനുരാഗ് കശ്യപ്, ആശ ആചി ജോസഫ്, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, എഴുത്തുകാരൻ അമിത് ചൗധരി, ഡോ. ബിനായക് സെൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു മുസഫർപുർ സദർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.