തിരുവനന്തപുരം : സംസ്ഥാന ഖജനാവിന് വര്‍ഷം തോറും 15000 കോടി രൂപയുടെ വരുമാനം സംഭാവന ചെയ്യുന്ന ബെവ്റേജസ് കോര്‍പറേഷനില്‍ കടുത്ത പ്രതിസന്ധി. ആഴ്‌ചകളായി വില കുറഞ്ഞതും ഡിമാന്‍ഡ് കൂടിയതുമായ മദ്യ ഇനങ്ങള്‍ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ കമ്പനികള്‍ 21.75 ശതമാനം ക്യാഷ് ഡിസ്‌കൗണ്ട് നല്‍കണമെന്ന നിബന്ധന കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ചതാണ് പ്രതിസന്ധിക്ക് കാരണം. കോര്‍പറേഷന്‍റെ ഈ തീരുമാനം സ്വീകാര്യമല്ലെന്നറിയിച്ച മദ്യ കമ്പനികള്‍ വിതരണം നിര്‍ത്തിവച്ചു.
നിലവില്‍ 7.75 ശതമാനമാണ് മദ്യ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന ക്യാഷ് ഡിസ്‌കൗണ്ട്. എന്നാല്‍ ഇത് നല്‍കാന്‍ തയ്യാറല്ലാത്ത കമ്പനികളുടെ മദ്യം ബെവ്റേജസ് വഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ കോര്‍പറേഷനും ഉറച്ചുനില്‍ക്കുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഇത് വന്‍ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. മദ്യ കമ്പനികളില്‍ നിന്ന് ബെവ്റേജസ് കോര്‍പറേഷന്‍ ക്യാഷ് ഡിസ്‌കൗണ്ട് ആവശ്യപ്പെടുകയും അതിന് തയ്യാറാകാത്തവരുടെ മദ്യം ഔട്ട് ലെറ്റുകളിലൂടെ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തത് അനൗചിത്യമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഉയര്‍ന്ന കമ്മിഷന്‍ നല്‍കിയാലേ വില്‍ക്കാന്‍ കഴിയൂ എന്ന് കോര്‍പറേഷന്‍ വാശിപിടിച്ചാല്‍ മദ്യ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇതോടെ വിപണിയില്‍ മദ്യ വില ഗണ്യമായി വര്‍ധിക്കാനും വ്യാജമദ്യത്തിന്‍റെ വില്‍പന കൂടാനും സാധ്യതയുണ്ട്. ഇക്കാര്യം എക്‌സൈസ് ഇന്‍റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്. ഔട്ട്‌ലെറ്റുകളിലെ ഡിമാന്‍ഡ് അനുസരിച്ച് മദ്യത്തിന് ഓര്‍ഡര്‍ നല്‍കുന്ന ലീനിയര്‍ പ്രോഗ്രാമിംഗ് എന്ന ശാസ്ത്രീയ രീതിയാണ് ബെവ്റേജസ് കോര്‍പറേഷന്‍ സ്വീകരിച്ചുവരുന്നത്.
ഇഷ്‌ടക്കാരായ മദ്യ ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ ഓര്‍ഡര്‍ നല്‍കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ സമ്പ്രദായം ബെവ്‌കോ ആവിഷ്‌കരിച്ചത്. അവസാന മൂന്നുമാസത്തെ മൊത്തം വില്‍പനയുടെ ശരാശരി എണ്ണം കണക്കാക്കി അതനുസരിച്ച് ഓര്‍ഡര്‍ നല്‍കുന്ന ശാസ്ത്രീയ രീതിയാണിത്. കൂടുതല്‍ വില്‍പനയുള്ള ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്ന സമ്പ്രദായമായതിനാല്‍ ഇതില്‍ ഒരു തരത്തിലുമുള്ള കൃത്രിമം നടത്താനും കഴിയില്ല. എന്നാല്‍ ഈ സമ്പ്രദായം ഉപേക്ഷിച്ച് കൂടുതല്‍ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കാന്‍ തയ്യാറുള്ള ഉത്പാദകരുടെ മദ്യത്തിന് കൂടുതല്‍ ഓര്‍ഡര്‍ എന്ന നിലയിലേക്ക് പോകുന്നത് അഴിമതിക്ക് കാരണമാകും എന്നൊരു വാദം ഉയര്‍ന്നിട്ടുണ്ട്.