തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചു. വൈകിട്ട് നാലിന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന നിർദേശമാണ് പൊതുവില്‍ ഉയര്‍ന്നത്. ഇനിയൊരു ലോക്ക്‌ഡൗണ്‍ വേണമെന്നും വേണ്ടെന്നും പൊതുവില്‍ നിർദേശമുയര്‍ന്നിട്ടുണ്ട്. സര്‍വകക്ഷിയോഗത്തിന്‍റെ തീരുമാനപ്രകാരമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനൊപ്പം; സർവകക്ഷിയോഗം നാളെ - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
നാളെ വൈകിട്ട് നാലിന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം നടക്കുക. പ്രതിദിന കൊവിഡ് വ്യാപനത്തിൽ കേരളം നാലാം സ്ഥാനത്തെത്തിയതിനെ തുടര്‍ന്ന് ആളെക്കൂട്ടിയുള്ള സമരത്തില്‍ നിന്ന് പിന്മാറുന്നതായി യു.ഡി.എഫ് പ്രഖ്യാപിച്ചു.

പ്രതിദിന കൊവിഡ് വ്യാപനത്തിൽ കേരളം നാലാം സ്ഥാനത്തെത്തിയതിനെ തുടര്‍ന്ന് ആളെക്കൂട്ടിയുള്ള സമരത്തില്‍ നിന്ന് പിന്മാറുന്നതായി യു.ഡി.എഫ് പ്രഖ്യാപിച്ചു. ഇനി ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാടാണ് അറിയാനുള്ളത്. സമരങ്ങളില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം നാളത്തെ യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടു വയ്ക്കും. സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സര്‍ക്കാര്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിനെയും പിന്തുണയ്ക്കുമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ വീണ്ടുമൊരു ലോക്ക്‌ഡൗണ്‍ ജനങ്ങളെ വലയ്ക്കുമെന്ന അഭിപ്രായവും പൊതുവിലുണ്ട്.