സ്വര്‍ണക്കടത്ത് കേന്ദ്രമായി കേരളം മാറി; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എ.കെ ആൻ്റണി - ak antony
രാഷ്ട്രീയ ഒത്തുതീർപ്പില്ലാതെ സത്യാവസ്ഥ പുറത്ത് വരട്ടെയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻ്റണി

തിരുവനന്തപുരം: രാജ്യത്ത് സ്വർണക്കടത്തിന്‍റെ കേന്ദ്രമായി കേരളം മാറിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻ്റണി. സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. രാഷ്ട്രീയ ഒത്തുതീർപ്പില്ലാതെ സത്യാവസ്ഥ പുറത്ത് വരട്ടെയെന്നും കെ.പി.സി.സി നടത്തുന്ന സേവ് കേരള സ്‌പീക്കപ്പ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌ത് എ.കെ ആന്‍റണി പറഞ്ഞു. സ്വർണക്കടത്ത് കേസിലെ എൻഐഎ അന്വേഷണം മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്തിയതിനാൽ ഒരു മാസമായി കൊവിഡ് പ്രതിരോധത്തിൽ അദ്ദേഹത്തിന് ശ്രദ്ധ നഷ്ടപ്പെട്ടുവെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരമില്ല. ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധനസ്ഥയാക്കിയിരിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. കേരളത്തിൽ കള്ളന്മാർക്കും കൊള്ളക്കാർക്കും മാത്രമാണ് പൊലീസ് സംരക്ഷണം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 75 വയസുകാരി പോലും കേരളത്തിൽ പീഡനത്തിന് ഇരയാകുന്നു. എന്ത് ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.