തിരുവനന്തപുരം : അഡ്വ. എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ. തിരുവനന്തപുരത്ത് ഇന്ന് ചേർന്ന വഖഫ് ബോർഡ് (kerala state wakf board) യോഗമാണ് സക്കീറിനെ ഏകകണ്ഠമായി ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ടി കെ ഹംസ രാജിവച്ച ഒഴിവിലേക്കാണ് എം കെ സക്കീറിനെ തെരഞ്ഞെടുത്ത്. 2016 മുതൽ പിഎസ്‌സി (Kerala PSC Chairman) ചെയർമാനായിരുന്നു എം കെ സക്കീർ.
മുംബൈ ഗവ. ലോ കോളജിൽ നിന്ന് എൽഎൽബി ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം അഭിഭാഷകനായി പ്രവർത്തനമാരംഭിച്ച സക്കീർ 2006-11 കാലയളവിൽ തൃശൂർ കോടതിയിൽ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ടി കെ ഹംസയുടെ രാജി : വഖഫിന്‍റെ ചുമതലയുള്ള മന്ത്രി അബ്ദുറഹിമാനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ടി കെ ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചത്. എന്നാൽ പ്രായാധിക്യം കാരണം രാജി വയ്ക്കുന്നു എന്നാണ് ടി കെ ഹംസ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കൽ, പിഎസ്‌സി നിയമനം എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങളിൽ പുതിയ ചെയർമാന്‍റെ തീരുമാനം നിർണായകമാകും.
ALSO READ :'സ്ഥാനമൊഴിയുന്നത് പ്രായാധിക്യം കാരണം, മന്ത്രി അബ്‌ദുറഹ്മാനുമായി ഭിന്നത ഇല്ല'; വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവയ്‌ക്കുന്നതില്‍ ടി കെ ഹംസ
തിരുവനന്തപുരത്ത് ഇന്ന് ചേർന്ന യോഗത്തിൽ ബോർഡിലെ 10 അംഗങ്ങളും ഏകകണ്ഠമായാണ് ചെയർമാനെ തീരുമാനിച്ചത്. മന്ത്രി അബ്ദുറഹിമാന്‍ ബോർഡ് യോഗത്തിൽ എത്തി പുതിയ ചെയർമാനെ അഭിനന്ദിച്ചു. പുതിയ ചെയർമാന്‍റെ നേതൃത്വത്തിൽ ബോർഡിൽ നിന്ന് കൂട്ടായ പ്രവർത്തനം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
അന്യാധീനപ്പെട്ട വഖഫ് സ്വത്ത് സംബന്ധിച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുളള തീരുമാനം സർക്കാരിന്‍റേതാണ്. അതിൽ അന്തിമ തീരുമാനം ബോർഡ് എടുക്കുമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.
MK Sakeer To Media |കേരളത്തിലെ ബോർഡ് രാജ്യത്തെ തന്നെ മികച്ചതായതിനാൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി എംകെ സക്കീർ പ്രതികരിച്ചു. അഴിമതിയില്ലാത്ത പ്രവർത്തനം ഉണ്ടാകും. നിയമപരമായും സത്യസന്ധമായും വഖഫ് സ്വത്ത് സംരക്ഷിക്കും. നഷ്‌ടപ്പെട്ടത് തിരികെ പിടിക്കും. സാമ്പത്തിക സഹായം സംബന്ധിച്ച അപേക്ഷകളിൽ തീരുമാനം വേഗത്തിലാക്കുമെന്നും എം കെ സക്കീർ പറഞ്ഞു.
ALSO READ :'വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിയണം' ; ടി കെ ഹംസയ്ക്ക് സിപിഎം നിര്‍ദേശം, മന്ത്രിയുമായി ഭിന്നതയില്ലെന്ന് പ്രതികരണം
രജിസ്റ്റർ ചെയ്യാത്ത വഖഫ് സംഘടനകളെ ചേര്‍ക്കും. റിക്രൂട്ട്മെന്‍റ് ബോർഡ് അടക്കം പരിഗണിച്ച് വഖഫ് നിയമനങ്ങളിൽ രൂപരേഖയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മത വിശ്വാസിയല്ലാത്തയാളെ നിയമിക്കുന്നുവെന്ന പണ്ഡിതരുടെ വിമർശനം കണക്കാക്കുന്നില്ലെന്നായിരുന്നു ഇതുസംബന്ധിച്ച അദ്ദേഹത്തിന്‍റെ പ്രതികരണം. തന്നെ കുറിച്ച് അറിയാത്തത് കൊണ്ടുണ്ടായ പരാമർശമാണത്. അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളൂവെന്നും സക്കീർ പറഞ്ഞു.