തിരുവനന്തപുരം : വിവാഹ നിശ്ചയത്തിന് പോയി മടങ്ങിവരുമ്പോൾ വാഹനാപകടത്തില്‍ മരിച്ച സേഫ്റ്റി ഓഫിസറായ യുവാവിന്‍റെ കുടുംബത്തിന് ഒരു കോടി ഇരുപത്തിനാല് ലക്ഷം രൂപ (1,24,00000) നഷ്‌ടപരിഹാരം. തിരുവനന്തപുരം മലയൻകീഴ് ഗീത ഭവനിൽ സുന്ദരേശൻ നായർ മകൻ അരവിന്ദ്.ജി.എസ് (29) ആണ് അപകടത്തിൽ മരിച്ചത്. യുവാവ് ഖത്തറിലെ ബൂം കൺസ്ട്രക്ഷൻ കമ്പനിയിലെ സേഫ്റ്റി ഓഫിസറായി ഏഴുവർഷമായി ജോലി ചെയ്യുകയായിരുന്നു.
നഷ്‌ടപരിഹാര തുകയോടൊപ്പം കുടുംബത്തിന് 7% ബാങ്ക് പലിശ കൂടി ഇൻഷുറൻസ് കമ്പനി നൽകണം. തിരുവനന്തപുരം മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിം കോടതിയുടേതാണ് ഉത്തരവ്. 2017 ആഗസ്റ്റ് 24 നാണ് അപകടം ഉണ്ടായത്. തൃശ്ശൂരിൽ വിവാഹ നിശ്ചയത്തിന് പോയി വീട്ടിലേയ്ക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം.
Also read:കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം : ട്രോളികളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
സംഭവ ദിവസം രാത്രി 10.45 ന് കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക ഭാഗത്തേക്ക് വരുന്ന വഴിയിൽ എം.ജി.എം സ്‌കൂളിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. അശ്രദ്ധമായി റോഡിൽ പാർക്ക് ചെയ്‌തിരുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ലോറിയിൽ തട്ടിയാണ് കാർ അപകടത്തിൽപ്പെട്ടത്.
നാട്ടുകാർ വാഹനത്തിൽ ഉണ്ടായിരുന്ന അരവിന്ദിനെയും കുടുംബത്തെയും കിംസ് ആശുപത്രിയിൽ എത്തിച്ചു. യുവാവിന്‍റെ പരിക്കുകൾ ഗുരുതരമായിരുന്നു. ഏഴു ദിവസം ഐ.സി.യുവിലായിരുന്ന അരവിന്ദ് 2017 ആഗസ്റ്റ് 31 മരിച്ചു. കുടുംബാംഗങ്ങൾക്ക് പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. അരവിന്ദിന്‍റെ കുടുംബത്തിനുവേണ്ടി അഡ്വ. ഹെൻറി തോമസ്, അഡ്വ. സർജിൻ തോമസ്, അഡ്വ. ആശ സർജിൻ എന്നിവർ ഹാജരായി.