തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ ഡൽഹിയിലെ കർഷകസമരത്തെ പിന്തുണച്ചെത്താത്തത് ബിജെപിയുടെ വോട്ടു പ്രതീക്ഷിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഭക്ഷ്യോത്പാദനം ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നിലയിൽ വിവാദ കർഷകനിയമം ഏറ്റവും പ്രതികൂലമായി ബാധിക്കുക കേരളത്തെയാണ്. അതിനാൽ ഏറ്റവും വലിയ പ്രക്ഷോഭം ഉയർന്നുവരേണ്ടതും കേരളത്തിൽ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ പോലും സമരത്തിനെത്തിയിട്ടും കേരളത്തിൽ നിന്നുള്ള 19 യുഡിഎഫ് എംപിമാർ മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം കിട്ടിയതിൻറെ ദുരന്തമാണ് രാജ്യം അനുഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് എംപിമാർ കർഷകസമരത്തെ പിന്തുണച്ചെത്താത്തത് ബിജെപിയുടെ വോട്ടു പ്രതീക്ഷിച്ചെന്ന് എ വിജയരാഘവൻ
പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ പോലും സമരത്തിനെത്തിയിട്ടും കേരളത്തിൽ നിന്നുള്ള 19 യുഡിഎഫ് എംപിമാർ മിണ്ടുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കി.
കർഷകരോടുള്ള പടിപടിയായുള്ള വഞ്ചനയുടെ പരമോന്നതരൂപമാണ് വിവാദ കർഷക നിയമങ്ങൾ. ഭൂമി ഉപേക്ഷിച്ചു പോകാൻ കേന്ദ്ര സർക്കാർ കർഷകരെ നിർബന്ധിക്കുകയാണെന്നും രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ചിന്തിക്കാതെ കോർപ്പറേറ്റുകൾക്കായി നിർമ്മിച്ച നിയമമാണിതെന്നും വിജയ രാഘവന്‍ പറഞ്ഞു. നിയമം കാർഷികരംഗത്ത് ഉണ്ടാക്കുക ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ആണെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഇടത് കർഷക സംഘടനകൾ നടത്തുന്ന സത്യാഗ്രഹത്തിന്‍റെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.