തിരുവനന്തപുരം:സംരക്ഷിത വനമേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ വരെ മനുഷ്യവാസ മേഖലകൾ ഉൾപ്പെടെ പരിസ്ഥിതി ലോല മേഖലയാകാമെന്ന 2019ലെ മന്ത്രിസഭ യോഗ തീരുമാനം ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ.
ബഫര്‍ സോണ്‍: മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കാമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ - ബഫർസോണ്‍
ടി ജെ വിനോദ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

കാബിനറ്റ് തീരുമാനം തിരുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ടി ജെ വിനോദ് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയത്തിൽ ഇത് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഇത് സംസ്ഥാനതലത്തിൽ എടുക്കേണ്ട തീരുമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിച്ചപ്പോൾ തന്നെ 2019ലെ മന്ത്രിസഭ യോഗ തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.
2013ൽ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് തീരുമാനിച്ചത് സംരക്ഷിത വന പ്രദേശങ്ങൾക്ക് പുറത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി പ്രൊപ്പോസൽ അയക്കാനായിരുന്നെന്ന് വി.ഡി സതീശൻ പറഞ്ഞു. ഇത് തിരുത്തിയാണ് 2019ലെ മന്ത്രിസഭ യോഗ തീരുമാനം. ഈ തീരുമാനം റദ്ദാക്കാതെ നിയമസഭയുടെ പുതിയ പ്രമേയം കേന്ദ്രത്തിനയച്ചാൽ നിലനിൽക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്.