കേരളം

kerala

ETV Bharat / state

വോട്ടെണ്ണലിന് ഒരുങ്ങി കോന്നി; ഫലം രാവിലെ ഒൻപത് മുതല്‍

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും തമ്മിൽ നേരിയ വോട്ടിന്‍റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. ഇത്തവണ ശക്തരായ സ്ഥാനാർഥികളെയാണ് മൂന്ന് മുന്നണികളും ഉപതെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയിരുന്നത്.

By

Published : Oct 23, 2019, 9:58 PM IST

കോന്നി മണ്ഡലം ആർക്കൊപ്പം? ഫലപ്രഖ്യാപനം നാളെ

പത്തനംതിട്ട: വീറും വാശിയും നിറഞ്ഞ ത്രികോണ മത്സരത്തിൽ കോന്നി മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന് നാളെ രാവിലെ ഒമ്പത് മണിയോടെ അറിയാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും തമ്മിൽ നേരിയ വോട്ടിന്‍റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ നിയമസഭാ പോരാട്ടത്തിന് ശക്തരായ സ്ഥാനാർഥികളെയാണ് മൂന്ന് മുന്നണികളും ഉപതെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയിരുന്നത്.

മൂന്ന് മുന്നണികളും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ എടുത്ത് കാണിച്ചും ശബരിമല വിഷയത്തിലെ നിലപാട് പറഞ്ഞുമാണ് എൽഡിഎഫ് വോട്ടു തേടിയത്. അടൂർ പ്രകാശ് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ശബരിമല വിഷയവുമാണ് യുഡിഎഫ് പ്രധാന പ്രചാരണ വിഷയങ്ങളായി ഉയർത്തിക്കാട്ടിയത്. കോൺഗ്രസിൽ ആദ്യഘട്ടത്തിലുയർന്ന തർക്കത്തിന് പുറമേ എസ്എൻഡിപി വിഭാഗത്തിന്‍റെ പിന്തുണയും ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തൽ. ശബരിമല വിഷയത്തിൽ രണ്ട് മുന്നണികളും ജനങ്ങളെ കബളിപ്പിച്ചെന്നും കോന്നിയിൽ വിജയിപ്പിച്ചാൽ കേന്ദ്ര സർക്കാരിന്‍റെ നേതൃത്വത്തിൽ പുതിയ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്നുള്ള പ്രചരണമാണ് ബിജെപി നടത്തിയത്.

പ്രചാരണ വേളയിൽ വേട്ടേഴ്സ് ലിസ്റ്റിൽ വ്യാപകമായ ക്രമക്കേട് നടത്തി ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കോൺഗ്രസിന്‍റെ ആരോപണം ഉയർന്നിരുന്നു. കള്ളവോട്ട് ലക്ഷ്യം വച്ച് കണ്ണൂർ ജില്ലയിൽ നിന്നുൾപ്പെടെ ആളുകളെ ഇറക്കി സിപിഎം കോന്നിയിൽ ക്യാമ്പുകൾ തുറന്നിട്ടുള്ളതായി യുഡിഎഫ് സ്ഥാനാർഥി ആരോപിച്ചു. എന്നാല്‍ ഓർത്തഡോക്‌സ് സഭ ബിജെപിക്ക് വോട്ട് നൽകാൻ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ജനപക്ഷം ചെയർമാൻ പിസി ജോർജ് പറഞ്ഞതും വിവാദമായി.

23 വർഷത്തെ തെരഞ്ഞെടുപ്പ് ആധിപത്യം തുടരാനുറച്ചാണ് യുഡിഎഫ് കോന്നിയില്‍ പോരിനിറങ്ങിയത്. ഇടത് ആഭിമുഖ്യമുള്ള മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുതവണയും നഷ്ടപ്പെട്ട വിജയം ഇക്കുറി സ്വന്തമാക്കുകയാണ് എൽഡിഎഫിന്‍റെ ലക്ഷ്യം. 22 ദിവസത്തെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന്‍റെ ആദ്യ താളം വോട്ടെടുപ്പ് ദിവസം പെയ്ത മഴയിൽ തെറ്റിയെങ്കിലും പിന്നീട് പോളിങ് ബൂത്തുകൾ സജീവമായിരുന്നു. എങ്കിലും കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തിലേക്കെത്താനായില്ല എന്നത് ജയപരാജയങ്ങളെ സ്വാധീനിച്ചേക്കും.

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ കോന്നി നിയോജക മണ്ഡല പരിധിയിലും പരിസരപ്രദേശങ്ങളിലും ജനപ്രാതിനിധ്യ നിയമപ്രകാരം മദ്യത്തിന്‍റെ വില്‍പ്പന, വിതരണം, സൂക്ഷിക്കല്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. പൊലീസ്- എക്സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് നിര്‍ദേശം നല്‍കി.

ABOUT THE AUTHOR

...view details