പത്തനംതിട്ട: ജില്ലയിലെ മൂന്നാമത് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ പന്തളത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പന്തളം അര്‍ച്ചന ആശുപത്രിയിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ച, നേരിയ രോഗലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുന്നവരെ ഇവിടെ കിടത്തി ചികിത്സക്കുമെന്ന് എംഎല്‍എ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെയും പന്തളം നഗരസഭയുടെയും പിഡബ്ല്യൂഡിയുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനമില്ലാതിരുന്ന അര്‍ച്ചന ആശുപത്രി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററാക്കി മാറ്റിയത്. അഞ്ചു സ്റ്റാഫ് നേഴ്‌സ്, ഒരു ഹെഡ് നേഴ്‌സ്, നാല് ഡോക്ടര്‍മാര്‍, ഒരു മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, രണ്ടു ഗ്രേഡ് II സ്റ്റാഫുകള്‍, രണ്ടു അറ്റന്‍റര്‍മാര്‍ ഉള്‍പ്പെടെ 14 ജീവനക്കാരെ ആശുപത്രിയിലേക്ക് നിയമിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ മൂന്നാമത് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു - chittayam gopakumar MLA
കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ച, നേരിയ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ കിടത്തി ചികിത്സിക്കുന്നതിന് വേണ്ടിയാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റർ ഉപയോഗിക്കുന്നത്. കൂടാതെ, രോഗികളുടെ സ്രവം ശേഖരിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെയും ജീവനക്കാരെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിന് ആവശ്യമായ സാധനങ്ങള്‍ നഗരസഭയുടെയും മെഡിക്കല്‍ ഉപകരണങ്ങള്‍ ആരോഗ്യ വകുപ്പിന്‍റെയും സഹായത്തോടെയാണ് സജ്ജീകരിച്ചിട്ടുള്ളത്. 40 അറ്റാച്ച്ഡ് മുറികളിലായി 40 ബെഡുകളും പ്ലേറ്റ്, ഗ്ലാസ്, ബ്രഷ്, പേസ്റ്റ്, ഹാന്‍റ് വാഷ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. മുറികള്‍ക്ക് പുറത്തായി വേസ്റ്റ് ബിന്‍, സാനിറ്റൈസര്‍, മാസ്‌ക്, കൈയുറ തുടങ്ങിയവയും സജ്ജീകരിച്ചു. രോഗികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി പ്രത്യേക വഴിയും ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ടയിലെ മൂന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലും രോഗികളുടെ സ്രവം ശേഖരിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ജില്ലയില്‍ ഇനിയും നാലു കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ കൂടി ആരംഭിക്കുമെന്ന് ജില്ലാ കലക്‌ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇവ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും ജില്ലാ കലക്‌ടര്‍ വ്യക്തമാക്കി.