പത്തനംതിട്ട : കന്നിമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌താക്ഷേത്രനട തുറന്നു. ഞായറാഴ്‌ച വൈകുന്നേരം 5 മണിയോടെയാണ് നട തുറന്നത്. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു (Sabarimala Temple Opened For Special Pujas). ശേഷം മേല്‍ശാന്തി ഗണപതി,നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകര്‍ന്നു.
തുടര്‍ന്ന് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരി, മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശേഷം ഭക്തര്‍ക്ക് മേല്‍ശാന്തി മഞ്ഞള്‍പ്രസാദം നൽകി. നട തുറന്ന ദിവസം ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കന്നി ഒന്നായ ഇന്ന് (സെപ്റ്റംബര്‍ 18 ന്) പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്നു. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവുമുണ്ടായിരുന്നു. 5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം നടന്നു. 7.30 ന് ഉഷപൂജയും 7.45 മുതൽ 8.45 വരെ ഉദയാസ്‌തമയപൂജയും 11 മണി വരെ നെയ്യഭിഷേകവും നടന്നു.