പത്തനംതിട്ട:കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്ര തിരുനട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. പിന്നീട് മേല്‍ശാന്തി ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരുകയായിരുന്നു.
കുംഭമാസപൂജകൾക്കായി ശബരിമല നട തുറന്നു; ഫെബ്രുവരി 13 മുതല്‍ 17 വരെ നട തുറന്നിരിക്കും
കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര തിരുനട തുറന്നു, നാളെ പുലര്‍ച്ചെ അഞ്ചു മണിക്ക് ക്ഷേത്രനട തുറക്കും, ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ മുഖേനയും സ്പോട്ട് ബുക്കിങ് മുഖേനയും ദര്‍ശനത്തിനെത്താം
തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പൂജകള്‍ ഒന്നുംതന്നെ ഉണ്ടാകില്ല. കുംഭം ഒന്നായ 13 ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ക്ഷേത്രനട തുറക്കും. പിന്നീട് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമവും തുടര്‍ന്ന് നെയ്യഭിഷേകവും 7.30 ന് ഉഷപൂജയും നടക്കും. 13 മുതല്‍ 17 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ഉദയാസ്‌തമയ പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും.
വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്‌ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര തിരുനട 17 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. പിന്നീട് മീനമാസപൂജകള്‍ക്കായി ക്ഷേത്രനട മാര്‍ച്ച് 14 ന് വൈകുന്നേരം തുറക്കും. മാര്‍ച്ച് 19ന് രാത്രി തിരുനട അടയ്ക്കും. അതേസമയം ഉത്രം തിരുത്സവത്തിനായി ശബരിമല ക്ഷേത്ര നട മാര്‍ച്ച് 26 ന് തുറന്ന് ഏപ്രില്‍ അഞ്ചിന് അടയ്ക്കും. മാര്‍ച്ച് 27 നാണ് കൊടിയേറ്റ്. ഏപ്രില്‍ അഞ്ചിന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും.