കേരളം

kerala

ETV Bharat / state

ഇത്തവണ റാന്നിയില്‍ രാജു എബ്രഹാമില്ല, ആര് ജയിച്ചാലും സഭയില്‍ പുതുമുഖം

ഉറച്ച സീറ്റ് നിലനിര്‍ത്താന്‍ കാല്‍നൂറ്റാണ്ടിന് ശേഷം രാജു എബ്രഹാമില്ലാതെയാണ് എല്‍ഡിഎഫ് ഇറങ്ങുന്നത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ പ്രമോദ് നാരായണനെതിരെ മുന്‍ എംഎല്‍എ എം.സി ചെറിയാന്‍റെ മകന്‍ റിങ്കു ചെറിയാനാണ് യുഡിഎഫിനായി മത്സര രംഗത്ത്. എ ക്ലാസ് മണ്ഡലത്തിലെ അഭിമാന പോരാട്ടത്തിന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ പദ്മകുമാറാണ് ഇത്തവണയും എന്‍ഡിഎ സ്ഥാനാര്‍ഥി.

By

Published : Apr 4, 2021, 11:54 AM IST

റാന്നി മണ്ഡലം  ranni assembly constituency  റാന്നി പ്രമോദ് നാരായണന്‍  രാജു എബ്രഹാം റാന്നി  റിങ്കു ചെറിയാന്‍ റാന്നി  കെ പദ്മകുമാര്‍ ബിഡിജെഎസ്  റാന്നി നിയമസഭ തെരഞ്ഞെടുപ്പ്  റാന്നി മണ്ഡല ചരിത്രം  വയല ഇടിക്കുള റാന്നി  എംസി ചെറിയാന്‍ റാന്നി  സണ്ണി പനവേലി എംഎല്‍എ  പീലിപ്പോസ് തോമസ് റാന്നി  ranni assembly  mc cherian udf  rinku cherian udf ranni  pramod narayanan ldf  peelipose thomas ranni
റാന്നി മണ്ഡലം

പ്രതിപക്ഷം ശബരിമലയെ മുഖ്യപ്രചാരണ വിഷയമാക്കിയതോടെ ക്ഷേത്രം ഉള്‍പ്പെടുന്ന റാന്നി ഇത്തവണയും ശ്രദ്ധാകേന്ദ്രമാണ്. കാല്‍നൂറ്റാണ്ട് ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും രാജു എബ്രഹാമിലൂടെ ചുവപ്പണിഞ്ഞ് നിന്ന മണ്ഡലം. 1987ന് ശേഷം റാന്നിക്കാരെ മാത്രം ജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിന്‍റേത്. എല്‍ഡിഎഫിലേക്കെത്തിയ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതോടെ ഇതുവരെ കാണാത്ത പോരാട്ടത്തിനാണ് റാന്നിയില്‍ കളമൊരുങ്ങിയത്. ജോസ് വിഭാഗത്തിന് സിപിഎമ്മിന്‍റെ ഉറച്ച സീറ്റ് കൈമാറിയതിനെതിരെ പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എസ്.എഫ്.ഐയില്‍ നിന്ന് രാഷ്ട്രീയ ജീവിതമാരംഭിച്ച് കോണ്‍ഗ്രസിലും നിലവില്‍ കേരള കോണ്‍ഗ്രസിലുമെത്തിയ പ്രമോദ് നാരായണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പ്രാസംഗികനും എഴുത്തുകാരനുമായ പ്രമോദ് 2008ല്‍ ജി സുധാകരനെതിരായ തര്‍ക്കത്തിന് പിന്നാലെ പാര്‍ട്ടി നടപടിക്കും വിധേയനായിരുന്നു.

1991ല്‍ എം.സി ചെറിയാനിലൂടെ നേടിയ ജയം ഇത്തവണ കെപിസിസി സെക്രട്ടറിയായ മകന്‍ റിങ്കു ചെറിയാനിലൂടെ ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. ജാതി-മത സമവാക്യങ്ങള്‍ നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ സ്വന്തം നാട്ടുകാരനെന്ന ഘടകവും റിങ്കുവിന് ഗുണം ചെയ്തേക്കും. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലെ മത്സരത്തില്‍ എന്‍ഡിഎയ്ക്കും വലിയ പ്രതീക്ഷയുണ്ട്. എ ക്ലാസ് മണ്ഡലത്തില്‍ ഇത്തവണയും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ പദ്മകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2016ലെ 21% വോട്ട് വിഹിതത്തില്‍ ഇത്തവണ വലിയ വര്‍ധനയാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്.

മണ്ഡല ചരിത്രം

1957ല്‍ രൂപീകരിച്ച മണ്ഡലം. റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂര്‍, ചെറുകോല്‍, നാറാണാംമുഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ, എഴുമറ്റൂര്‍, കോട്ടാങ്ങല്‍, കൊറ്റനാട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് റാന്നി നിയമസഭ മണ്ഡലം. അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകള്‍ ആറന്മുള മണ്ഡലത്തില്‍ നിന്നും കോട്ടാങ്ങല്‍, എഴുമറ്റൂര്‍, കൊറ്റനാട് പഞ്ചായത്തുകള്‍ കല്ലൂപ്പാറയില്‍ നിന്നും റാന്നിയിലേക്ക് കൂട്ടിച്ചേര്‍ത്തത്. ആകെ 1,93,634 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 93,562 പേര്‍ പുരുഷന്മാരും 1,00,070 പേര്‍ സ്ത്രീകളും രണ്ടു പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്.

മണ്ഡല രാഷ്ട്രീയം

ഇടത്-വലത് മുന്നണികളെ പിന്തുണച്ച മണ്ഡലം. 1996ന് ശേഷം തുടര്‍ച്ചയായി രാജു എബ്രഹാമിനെ മാത്രം ജയിപ്പിച്ച ചരിത്രം. 1957ല്‍ കോണ്‍ഗ്രസിന്‍റെ വയല ഇടിക്കുളക്ക് ആദ്യ ജയം. ഇടത് സ്വതന്ത്രനായ ഇ.എം തോമസായിരുന്നു എതിരാളി. 1960ല്‍ ഇടിക്കുള ജയം ആവര്‍ത്തിച്ചു. 1965ലെ തെരഞ്ഞെടുപ്പില്‍ വയല ഇടിക്കുള കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരത്തിനെത്തി. കോണ്‍ഗ്രസിന്‍റെ സണ്ണി പനവേലിയെ ഇടിക്കുള തോല്‍പ്പിച്ചു.

1967ല്‍ ആദ്യമായി സിപിഐക്ക് ജയം. എം.കെ ദിവാകരന്‍ കോണ്‍ഗ്രസിന്‍റെ എന്‍.ജെ മാത്യൂസിനെ പരാജയപ്പെടുത്തി. 1970ല്‍ ഇടത് സ്വതന്ത്രന്‍ ജേക്കബ് സഖറിയക്ക് ജയം. കോണ്‍ഗ്രസിന്‍റെ സണ്ണി പനവേലിയെ സ്വതന്ത്രന്‍ തോല്‍പ്പിച്ചു. 1977ല്‍ കേരള കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. കെ.സി.പിയുടെ എഫ് തോമസിനെ തോല്‍പ്പിച്ച് കെ.എ മാത്യു നിയമസഭയിലെത്തി. 1980ല്‍ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥി എം.സി ചെറിയാന്‍ എംഎല്‍എ ആയി. 1982ല്‍ കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് മത്സരിച്ച സണ്ണി പനവേലി ജയിച്ചു.

മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് ക്യാമ്പിലെത്തിയ സണ്ണിയുടെ ജയം. 1986ല്‍ സണ്ണി പനവേലിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്നു. സണ്ണിയുടെ ഭാര്യ റേച്ചല്‍ സണ്ണി പനവേലിക്ക് ജയം. നിയമസഭയില്‍ ഏറ്റവും കുറച്ചു കാലം അംഗമായിരുന്ന വനിതയെന്ന റെക്കോഡിന് റേച്ചല്‍ ഉടമയായി. 1987ല്‍ ഈപ്പന്‍ വര്‍ഗീസിലൂടെ കേരള കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചു. 1991ല്‍ എം.സി ചെറിയാന്‍ വീണ്ടും മത്സരരംഗത്തെത്തി. ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ഥി ഇടിക്കുള മാപ്പിളയെ 2,239 വോട്ടിന് തോല്‍പ്പിച്ച് വീണ്ടും നിയമസഭയിലേക്ക്.

ഒമ്പതാം നിയമസഭയുടെ കാലയളവില്‍ എംസി ചെറിയാന്‍ മരിച്ചതിന് ശേഷം കോണ്‍ഗ്രസിന് മണ്ഡലം ഇതുവരെ നേടാന്‍ കഴിഞ്ഞില്ല. 1996ല്‍ എല്‍ഡിഎഫിന്‍റെ രാജു എബ്രഹാമും യുഡിഎഫിന്‍റെ പീലിപ്പോസ് തോമസും തമ്മില്‍ മത്സരം. 3,429 വോട്ടിന് രാജു എബ്രഹാമിന് ജയം. 2001ല്‍ റാന്നി എംഎല്‍എമാരായിരുന്ന സണ്ണി പനവേലിയുടെയും റേച്ചലിന്‍റെയും മകന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. എന്നാല്‍ രാജു എബ്രഹാം സീറ്റ് നിലനിര്‍ത്തി. 4,807 വോട്ടിനായിരുന്നു ഇടതുമുന്നണിയുടെ ജയം. 2006ല്‍ അഡ്വ പീലിപ്പോസ് തോമസ് വീണ്ടും രാജു എബ്രഹാമിന് എതിരാളി. ഇത്തവണ 14,971 വോട്ടായി ഭൂരിപക്ഷം ഉയര്‍ത്തി എല്‍ഡിഎഫിന് ഹാട്രിക് ജയം.

നിയമസഭ തെരഞ്ഞെടുപ്പ് 2011

രാജു എബ്രഹാമിന് നാലാം ജയം. യുഡിഎഫിന്‍റെ പീലിപ്പോസ് തോമസിനെ 6,614 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു. മണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യമായി എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വോട്ട് 7,000 കടന്നു. സുരേഷ് കാദംബരി 6.18% വോട്ടാണ് നേടിയത്.

നിയമസഭ തെരഞ്ഞെടുപ്പ് 2016

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

അഞ്ചാം തവണയും എല്‍ഡിഎഫ് രാജു എബ്രഹാമിന് അവസരം നല്‍കി. 14,596 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ മറിയാമ്മ ചെറിയാനെ തോല്‍പ്പിച്ചു. എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം ഉയര്‍ന്നെങ്കിലും വോട്ട് വിഹിതത്തില്‍ കുറവുണ്ടായി. ബിഡിജെഎസിന്‍റെ കെ പദ്മകുമാറിലൂടെ എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കി. 28,201 വോട്ട് നേടിയ എന്‍ഡിഎയുടെ വോട്ട് വിഹിതം ആദ്യമായി 21.06% ആയി ഉയര്‍ന്നു.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

റാന്നി, വടശ്ശേരിക്കര, റാന്നി അങ്ങാടി, റാന്നി പെരുനാട്, എഴുമറ്റൂര്‍, കൊറ്റനാട്, അയിരൂര്‍, കോട്ടാങ്ങല്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരിക്കുന്നു. നാറാണാംമുഴി, റാന്നി പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകള്‍ യുഡിഎഫും ചെറുകോല്‍ എന്‍ഡിഎയും നേടി.

ABOUT THE AUTHOR

...view details