പത്തനംതിട്ട: ജില്ലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചെങ്കിലും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കെ. രാജു പറഞ്ഞു. കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിന് കലക്‌ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്‌തികരമാണ്.
രോഗികളുമായി ഇടപഴകിയവരേയും രോഗലക്ഷണമുള്ളവരെയും കണ്ടെത്തി നിരീക്ഷിക്കും. ഇതിനായി ഒരു ഡോക്‌ടർ, നാല് പാരാമെഡിക്കല്‍ സ്റ്റാഫ്, രണ്ട് ജെഎച്ച്‌ഐ, രണ്ട് ജെപിഎച്ച്എന്‍, എന്നിവരടങ്ങിയ എട്ടു ടീമുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കും. രോഗം സ്ഥിരീകരിച്ചവര്‍ ഇടപഴകിയ ആളുകളെ വളരെ പെട്ടെന്നുതന്നെ കണ്ടെത്തി വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ വികസന സെമിനാറുകളും സര്‍ക്കാരുമായി ബന്ധപ്പെട്ട പൊതുപരിപാടികളും മാറ്റിവയ്ക്കും. ആഘോഷപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് കിട്ടുന്നതുവരെ ഇത്തരം നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.