പത്തനംതിട്ട:പോസ്റ്റ് മിസ്ട്രസായിരിക്കെ വ്യാജരേഖ ഉണ്ടാക്കി പണം തട്ടിയെടുത്ത കേസിൽ റിട്ട. പോസ്റ്റ് മിസ്‌ട്രസിന് പിഴയും തടവും. ഏഴ് വര്‍ഷം തടവും മൂന്നരലക്ഷം രൂപ പിഴയും ചുമത്താനാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ്. തട്ടിപ്പ് കേസിൽ പുറമറ്റം സബ് ഓഫിസില്‍ പോസ്റ്റ് മിസ്ട്രസായിരുന്ന പുല്ലാട് കുറവന്‍കുഴി സ്വദേശി ശാന്തക്കെതിരെ 2006ലാണ് കോയിപ്രം പൊലീസ് കേസെടുക്കുന്നത്.
വ്യാജ രേഖ ഉണ്ടാക്കി പോസ്റ്റ് ഓഫിസ് അക്കൗണ്ടില്‍ നിന്നും പണം തട്ടല്‍; റിട്ട.പോസ്റ്റ് മിസ്‌ട്രസിന് തടവും പിഴയും - പോസ്റ്റ് മിസ്‌ട്രസിനെതിരെ കേസ്
2006ല്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിധി പറഞ്ഞത്. ഏഴ് വര്‍ഷത്തെ തടവും മൂന്നരലക്ഷം രൂപയും ചുമത്താനാണ് കോടതി വിധി.
![വ്യാജ രേഖ ഉണ്ടാക്കി പോസ്റ്റ് ഓഫിസ് അക്കൗണ്ടില്‍ നിന്നും പണം തട്ടല്‍; റിട്ട.പോസ്റ്റ് മിസ്‌ട്രസിന് തടവും പിഴയും money fraud case pathanamthitta Pathanamthitta news updates വ്യാജ രേഖ ചമത്ത് പണം തട്ടല്‍ പോസ്റ്റ് മിസ്‌ട്രസിനെതിരെ കേസ് പത്തനംതിട്ട വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15338897-46-15338897-1653045357768.jpg)
2004 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2006 ജനുവരി ആറ് വരെയുള്ള കാലയളവിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലും നിക്ഷേപകരില്‍ ചിലരുടെ അക്കൗണ്ടുകളിൽ നിന്നും കൃത്രിമ രേഖ ചമച്ചും രേഖകളില്‍ കൃത്രിമത്വം കാട്ടിയും 2.72 ലക്ഷത്തോളം രൂപ കവര്‍ന്നെന്നാണ് കേസ്.
409 ഐപിസി പ്രകാരം മൂന്ന് വര്‍ഷവും രണ്ടര ലക്ഷം രൂപ പിഴയും, 468, 471 ഐപിസി പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് വര്‍ഷം വീതം നാല് വര്‍ഷവും 25,000 രൂപ വീതം 50,000 രൂപയും ചേര്‍ത്താണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ വേറെ തടവ് അനുഭവിക്കണം. എസ്‌ഐയായിരുന്ന ബേബി ചാള്‍സ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷിച്ച കേസില്‍ അന്നത്തെ ഡിവൈ എസ്‌പി സാബു പി. ഇടിക്കുളയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.